കോഴിക്കോട്: പ്രതിപക്ഷ നേതാവ് എങ്ങനെ ആരോപണം ഉന്നയിക്കണമെന്ന് ആരോഗ്യമന്ത്രി പഠിപ്പിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മന്ത്രിയിൽനിന്ന് കൃത്യമായ മറുപടിയാണ് വേണ്ടതെന്നും സതീശൻ പറഞ്ഞു. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കാലാവധി കഴിഞ്ഞ മരുന്നുകൾ വാങ്ങിയതിൽ വൻ കോഴയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം കാര്യങ്ങൾ
അറിയാതെയാണെന്ന ആരോഗ്യമന്ത്രിയുടെ വിമർശനത്തോടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

‘നിരുത്തരവാദപരമായ പ്രതികരണമാണ് മന്ത്രി നടത്തിയത്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് കൃത്യമായ മറുപടിയാണ് വേണ്ടത്. ഞാൻ എങ്ങനെ ആരോപണം ഉന്നയിക്കണമെന്ന് എനിക്ക് ക്ലാസെടുക്കേണ്ട. വീണാ ജോർജിന്റെ ക്ലാസ് എനിക്കുവേണ്ട. മഹാമാരിയുടെ കാലത്ത് നടന്ന കൊള്ളയേക്കുറിച്ച് പ്രതിപക്ഷം നിയമസഭയിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ലോകായുക്തയിൽ കേസും തുടരുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് അതിനേക്കാൾ ഞെട്ടിക്കുന്ന വിവരങ്ങളാണ്. 26 ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തു. വിതരണംചെയ്യാൻ പാടില്ലെന്ന് പറഞ്ഞ മരുന്ന് 483 ആശുപത്രികളിൽ കൊടുത്തു. സ്റ്റോപ്പ് മെമ്മോ വെച്ച മരുന്നുകൾ 148 ആശുപത്രികളിൽ കൊടുത്തു. ഇതാണ് സി ആന്റ് എ.ജി.യുടെ കണ്ടെത്തൽ. ഇക്കാര്യം പ്രതിപക്ഷം ചോദിക്കേണ്ട എന്നാണോ ആരോഗ്യ മന്ത്രി പറയുന്നത്?’, സതീശൻ ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിപക്ഷ ആരോപണത്തിന് മന്ത്രി പറഞ്ഞ മറുപടി അതിനെക്കാൾ വലിയ തമാശയാണ്. കാലാവധി കഴിഞ്ഞ മരുന്നുകൾ യുഡിഎഫിന്റെ കാലത്തേതാണെന്ന് പരിശോധിക്കണമെന്നാണ് മന്ത്രി പറയുന്നത്. യുഡിഎഫ് അധികാരത്തിൽനിന്ന് പോയിട്ട് എഴ് കൊല്ലമായില്ലേ. കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ കൈയിൽവന്നാൽ അതേ കമ്പനിക്ക് തിരിച്ചുകൊടുത്ത് അവരിൽനിന്ന് കാശും പിഴയും വാങ്ങുകയാണ് ചെയ്യേണ്ടത്. ഇനി ഒരുപക്ഷേ യുഡിഎഫിന്റെ കാലത്ത് കാലാവധി കഴിഞ്ഞ മരുന്ന് കിട്ടിയെന്ന് തന്നെ സങ്കൽപ്പിക്കുക. ഏഴ് കൊല്ലമായിട്ട് ഇത് ആ കമ്പനിക്ക് തിരിച്ചുകൊടുക്കാതെ പണവും പിഴയും വാങ്ങിക്കാതെ കൈയിൽ വെച്ചിരിക്കുകയായിരുന്നോയെന്നും സതീശൻ ചോദിച്ചു.

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലേക്ക് വരുന്ന പത്തിലൊന്ന് മരുന്ന് പോലും പരിശോധന നടത്തുന്നില്ല. നിരവധി കമ്പനികളുടെ മരുന്നുകൾ പരിശോധിക്കുന്നില്ല. ആ കമ്പനികളോട് എന്താണ് ഇത്രമാത്രം സ്നേഹം? ഭീകരമായ അഴിമതിയാണ് ഇതിലൂടെ നടക്കുന്നതെന്നും സതീശൻ ആരോപിച്ചു.

കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്താൽ ജീവഹാനിക്ക് വരെ കാരണമാകും. ഷെൽഫ് ലൈഫ് കഴിഞ്ഞ മരുന്നുകൾ യുഡിഎഫ് കാലത്തേതാണോ എന്ന് ആരോഗ്യ മന്ത്രി ചോദിക്കുന്നത് തമാശയാണ്. കാലാവധി കഴിഞ്ഞ മരുന്നുകൾ മെഡിക്കൽ സർവീസസ് കോർപറേഷനിൽ വന്നാൽ എന്തുചെയ്യണമെന്ന് എഴുതിവെച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി അത് വായിച്ച് നോക്കണം. ഷെൽഫ് ലൈഫ് കഴിഞ്ഞ മരുന്നുകൾ അതേ കമ്പനിക്ക് തിരിച്ചുകൊടുത്ത് അവരിൽനിന്ന് പണവും പിഴയും ഈടാക്കണം. കഴിഞ്ഞ ഏഴ് വർഷമായി ഇതൊന്നും ചെയ്തിട്ടില്ലേ? കാര്യം അറിയാതെയാണ് ആരോഗ്യ മന്ത്രി സംസാരിക്കുന്നത്. മഹാമാരി കാലത്ത് പർച്ചേസുകളിൽ കൊള്ളയാണ് നടന്നത്. എവിടെ അഴിമതി നടന്നാലും അവസാനം വന്നുവീഴുന്ന ഒരു പെട്ടിയുണ്ട്. അവിടേയ്ക്ക് തന്നെയാണ് ഈ അഴിമതി പണവും വരുന്നത്. ഇതൊന്നും കേരളത്തിലെ പ്രതിപക്ഷം വിടില്ലെന്നും സതീശൻ പറഞ്ഞു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക