മുംബൈ: ബോംബെ സ്റ്റോക്ക് എക്സ് ചേഞ്ച് (ബിഎസ്‌ഇ) എന്ന ഇന്ത്യയിലെ ഓഹരിവിപണി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് 117 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്ന് ശശി തരൂര്‍. ഇന്ദിരാഗാന്ധി വെടിയേറ്റ് കൊല്ലപ്പെടുന്നത് 1984ല്‍ ആണ്. ബോംബെ സ്റ്റോക്ക് എക്സ് ചേഞ്ച് ആരംഭിക്കുന്നത് തന്നെ 1986 ജനവരി 2നാണ്. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ജനിച്ചിട്ടേയില്ലാത്ത ബിഎസ് ഇ പിന്നെ എങ്ങിനെയാണ് 117 ശതമാനം വളര്‍ച്ച നേടുക എന്ന് ചോദിക്കുകയാണ് സാമ്ബത്തിക വിദഗ്ധര്‍.
ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന എക്സചേഞ്ചാണ് ബോംബെ സ്റ്റോക്ക് എക്സ് ചേഞ്ച് ആരംഭിച്ചത് 1875ല്‍ പരുത്തി വ്യവസായിയായ പ്രേംചന്ദ് റോയ് ചന്ദ് ആണ് പക്ഷെ ബോംബെ സ്റ്റോക്ക് എക്ചേഞ്ചിന് ഓഹരി സൂചികയായ സെന്‍സെക്സ് ഉണ്ടാകുന്നത് 1986ല്‍ ആണ്. ബോംബെ സ്റ്റോക് എക്സ് ചേഞ്ച് സെന്‍സക്സ് ഈയിടെയാണ് 25ാം വാര്‍ഷികം ആഘോഷിച്ചത്. 30 അടിസ്ഥാന ഓഹരികളുമായി ബോംബെ സ്റ്റോക് എക്സ് ചേഞ്ച് സെന്‍സെക്സ് ആരംഭിച്ചത് 1986 ജനവരി രണ്ടിനാണ്.
ഇന്ധിരഗാന്ധി സർക്കാരിനു കീഴില്‍ 1,752 ദിവസം കൊണ്ട് 117.7 ശതമാനം റിട്ടേണ്‍ സെൻസെക്‌സ് നല്‍കിയെന്ന് ചിത്രത്തിലുണ്ട്. രാജീവ് ഗാന്ധി (1,858 ദിവസം, 170.9%), വി പി സിംഗ് (343 ദിവസം, 91.9%), പി വി നരസിംഹ റാവു (1,791 ദിവസം, 180.8%), മൻമോഹൻ സിംഗ് ടേം 1 (1,825 ദിവസം, 168.1%), മൻമോഹൻ സിംഗ് ടേം 2 (1,830 ദിവസം, 78%), നരേന്ദ്ര മോദി ടേം 1 (1,825 ദിവസം, 59.5%), നരേന്ദ്ര മോദി ടേം 2 (1,653 ദിവസം, 74.6%) എന്നിങ്ങനെയാണ് തരൂര്‍ പങ്കുവെച്ച പട്ടികയിലെ ഉള്ളടക്കം. ആദ്യം തരൂര്‍ പറയുന്നത് ശരിയാണെന്ന് തോന്നും. എന്നാല്‍ കൂടുതല്‍ പരിശോധിച്ചതോടെയാണ് ശശി തരൂരിന്റെ വാദമുഖങ്ങളിലെ വിഡ്ഡിത്തങ്ങള്‍ പുറത്തുവന്നത്. ഇതോടെ ശശി തരൂരിനെതിരെ സമൂഹമാധ്യമങ്ങളില്‍ പൊങ്കാലയാണ് നടക്കുന്നത്.
മോദിയുടെ ഭരണകാലമായ കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ അഭൂതപൂര്‍വ്വമായ പുരോഗതിയാണ് ഇന്ത്യയുടെ ഓഹരി വിപണി കൈവരിച്ചത്. 25000 പോയിന്‍റില്‍ നിന്നിരുന്ന സെന്‍സക്സ് 75000 ആയാണ് ഉയര്‍ന്നത്. ഇത് അസാധാരണമായ വളര്‍ച്ചയാണ്. ഇന്ത്യയുടെ സാമ്ബത്തിക കുതിപ്പിന്റെ ഭാഗമായും വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ സമ്ബദ്ഘടനയിലുള്ള വിശ്വാസത്തിന്റെ ഭാഗമായി കൂടുതല്‍ നിക്ഷേപമിറക്കിയതും വളര്‍ച്ചയ്‌ക്ക് കാരണമായി. സാമ്ബത്തികരംഗത്തിലും ഓഹരിവിപണിയെക്കുറിച്ചും ധാരണയില്ലാത്തതിനാലാണ് ശശി തരൂരിന് ഇങ്ങിനെ ഒരു അബദ്ധം പിണഞ്ഞതെന്നാണ് വിമര്‍ശനം.
മോദിയുടെ കാലഘട്ടത്തില്‍ സൂചിക 25,000 പോയിന്‍റില്‍ നിന്ന് 70,000 പോയിന്റിലേയ്‌ക്കുമാണ് പറന്നതെന്നും ചിലർ ചൂണ്ടിക്കാട്ടി. ഇതു താരതമ്യപ്പെടുത്തുന്നത് തരൂരിന് കണക്കിലുള്ള അറിവില്ലായ്മ കൊണ്ടാണെന്നും വിദഗ്ധര്‍ വിമര്‍ശിക്കുന്നു. ചെറിയ സംഖ്യ വളര്‍ന്നാല്‍ ശതമാനം കൂടുതലായി മാറും. ഉദാഹരണത്തിന് 5ല്‍ നിന്ന് 15 ലേക്ക് വളര്‍ന്നാല്‍ 200% വളർച്ചയായി കണക്കാക്കും അതേസമയം വലിയ സംഖ്യയാണെന്നിരിക്കട്ടെ. അതിലെ വളര്‍ച്ച കൂടിയാലും ശതമാനം കുറവേ കാണിക്കു. ഉദാഹരണത്തിന് 200ല്‍ നിന്നും 300ലേക്ക് ഉയര്‍ന്നാലും അത് 50% വളർച്ചയായി മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. ഇംഗ്ലീഷ് മാത്രം വായിച്ചു പഠിച്ചതാണ് ശശി തരൂരിന്റെ ഈ അബദ്ധത്തിന് കാരണമെന്നും അല്‍പം സാമ്ബത്തികശാസ്ത്രവും കണക്കും പഠിക്കണമെന്നും പലരും പരിഹാസത്തോടെ ശശി തരൂരിനെ ഉപദേശിക്കുന്നു.