കോഴിക്കോട്: കേരളത്തിലെ ജനങ്ങള്‍ ഏറ്റവുമധികം വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി പിണറായി വിജയന് പടിയിറങ്ങേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നവകേരള ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതിനെതിരെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘വഴിയരികില്‍ സമാധാനപരമായി നിന്ന് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സഫാരി സ്യൂട്ടിട്ട പൊലീസ് ക്രിമിനലുകളും കൂടി മാരകായുധം പോലുള്ള വലിയ വടി ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദിക്കുകയാണുണ്ടായത്. വിദ്യാര്‍ത്ഥികളായ രണ്ട് പ്രവര്‍ത്തകരെയാണ് ക്രൂരമായി ആക്രമിച്ചത്. പൊലീസില്‍ അറിയപ്പെടുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയാണ് മുഖ്യമന്ത്രി കൂടെ കൊണ്ട് നടക്കുന്നത്. സര്‍ജറി കഴിഞ്ഞ് നിന്ന ഒരു മാദ്ധ്യമപ്രവര്‍ത്തകനെ യാതൊരു പ്രകോപനവുമില്ലാതെ കഴിഞ്ഞ ദിവസം കഴുത്തിന് കുത്തിപ്പിടിച്ച്‌ ആക്രമിച്ചില്ലേ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കല്ലിയൂര്‍ സ്വദേശി അനില്‍ എന്ന അതേ ക്രിമിനല്‍ തന്നെയാണ് ഇപ്പൊ ഞങ്ങളുടെ കുട്ടികളെയും ആക്രമിച്ചത്. ഇയാള്‍ക്കൊപ്പം തിരുവനന്തപുരം സ്വദേശി സന്ദീപ്, ബാക്കിയുള്ള സഫാരി സ്യൂട്ടിട്ട ക്രിമിനലുകള്‍ ഇവരെയെല്ലാം ഞങ്ങള്‍ക്കറിയാം. എല്ലാവരുടെയും ക്രിമിനല്‍ പശ്ചാത്തലവും ഞങ്ങള്‍ക്കറിയാം. മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇനി ഞങ്ങളും ജീവൻ രക്ഷാ പ്രവര്‍ത്തനം ആരംഭിക്കും. മുഖ്യമന്ത്രി ഇവരെ പരസ്യമായി സംരക്ഷിക്കുകയാണ്. അദ്ദേഹത്തിന്റെ സുരക്ഷയ്‌ക്ക് ഇന്നലെ എന്ത് വീഴ്ചയാണ് ഉണ്ടായത്.’ – വി ഡി സതീശൻ ചോദിച്ചു.

‘ഗവര്‍ണറുടെ വാഹനം എസ്‌എഫ്‌ഐക്കാര്‍ തടഞ്ഞ് നിര്‍ത്തി അതിന് കേടുപാടുണ്ടാക്കി. ഞങ്ങളുടെ കുട്ടികള്‍ അങ്ങനെ എന്തെങ്കിലും ചെയ്തോ? ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി നിര്‍ത്തിയിരുന്നവര്‍ക്ക് നേരെയാണ് ഈ ക്രിമിനലുകള്‍ വന്ന് വൃത്തികേട് മുഴുവൻ കാണിച്ചത്. അതിന് ശേഷം കെപിസിസി ജനറല്‍ സെക്രട്ടറി എംജെ ജോബിന്റെ വീട് ആക്രമിച്ചു. സര്‍ജറി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ഭാര്യയെ ഉപദ്രവിച്ചു.

വീട് മുഴുവൻ തല്ലിപ്പൊളിച്ചു. മുഖ്യമന്ത്രിയുടെ സമനിലയാണ് തെറ്റിയിരിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഇന്ന് ഏറ്റവും വലിയ ശത്രുവായി കാണുന്നത് മുഖ്യമന്ത്രിയെയാണ്. ജനങ്ങളുടെ പൈസയ്‌ക്ക് നവകേരള സദസ് നടത്തി രാഷ്ട്രീയം പറയുന്ന ഈ മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങള്‍ വെറുക്കുകയാണ്. ഏറ്റവും വെറുക്കപ്പെടുന്ന, ജനങ്ങള്‍ ആട്ടിയോടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന് പടിയിറങ്ങേണ്ടിവരും. എന്തൊരു ധിക്കാരമാണിത്. എല്ലാവരെയും തല്ലിയൊതുക്കി മിടുക്കനായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട.’ – പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

‘ആരാന്റെ മക്കളെ റോഡിലിട്ട് ഉപദ്രവിക്കുമ്ബോള്‍ കണ്ട് സന്തോഷിക്കുന്ന സാഡിസ്റ്റാണ് ഇയാള്‍. ഞങ്ങള്‍ വിചാരിച്ചാല്‍ ഈ ക്രിമിനല്‍ പൊലീസുകാരൊന്നും അവന്റെ വീട്ടില്‍ നിന്നിറങ്ങില്ല. അതിന് തന്റേടമുള്ള കോണ്‍ഗ്രസുകാര്‍ നാട്ടിലുണ്ട്. ഞങ്ങളുടെ മര്യാദയുടെ അതിര്‍വരമ്ബുകളെല്ലാം തകര്‍ത്തിരിക്കുകയാണ്. മഹാരാജാവെന്നാണ് ഇയാളുടെ ധാരണ. ഇയാള്‍ എഴുന്നള്ളുമ്ബോള്‍ വഴിയില്‍ ആരും പാടില്ല. മുഖ്യമന്ത്രിക്കൊപ്പമുള്ള മന്ത്രിമാര്‍ ശ്രദ്ധിക്കണം, ഏതോ മരുന്ന് കഴിക്കാൻ മറക്കുന്നുണ്ട്, അതാണ് ഇങ്ങനെ തോന്ന്യവാസം പറയുന്നത്. ആ മരുന്ന് കൊടുത്ത് നാട്ടുകാരെ രക്ഷിക്കണം. ബാക്കി എല്ലാവരുടെയും സമനില തെറ്റിയെന്നാണ് അയാള്‍ പറയുന്നത്. സംയമനം പാലിക്കുന്നതിന് ഒരു പരിധിയുണ്ട്. ഇതിലപ്പുറം പോകാൻ കഴിയില്ല. – വി ഡി സതീശൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക