കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി യോഗത്തിലുണ്ടായ തർക്കത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് യോഗത്തിൽ കുഴഞ്ഞു വീണു. പക്ഷാഘാതം വന്ന് തളർന്നുവീണു. ഇദ്ദേഹം നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ ചേർപ്പുങ്കൽ മാർ മെഡിസിറ്റി ഹോസ്പിറ്റലിലാണ്. ഇന്നലെയാണ് സംഭവം നടന്നത്.
കേരളാ കോൺഗ്രസ് (എം)കടപ്ലാമറ്റം മണ്ഡലം പ്രസിഡണ്ട് തോമസ് പുളിക്കയിലിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുരയുമായി സംഘർഷം സൃഷ്ടിക്കുകയായിരുന്നു. തോമസ് പുളിക്കയിലിന്റെ ഭാര്യയും പഞ്ചായത്തും മെമ്പറുമായ ബീനാ തോമസിന് വേണ്ടി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കൊടുക്കണമെന്ന് ആവശ്യമാണ് ഇവർ മുന്നോട്ടുവെച്ചത്. പാർട്ടിയുടെ ഉന്നത നേതൃത്വം നിർദ്ദേശിച്ചാൽ ഇതിന് താൻ തയ്യാറാണെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടും രംഗം ശാന്തമായില്ല. ബോധപൂർവ്വം ഇവർ സംഘർഷം തുടരുകയും ഇതിനിടെ പ്രസിഡന്റ് ജോയി കല്ലുപുര തളർന്നു വീഴുകയും ആയിരുന്നു.
ആശുപത്രിയിൽ എത്തിക്കാൻ പോലും തയ്യാറാകാതെ ആക്രമികൾ
തളർന്നുവീണ സ്വന്തം പാർട്ടിക്കാരനായ സഹപ്രവർത്തകനെ ആശുപത്രിയിൽ എത്തിക്കാൻ പോലും മണ്ഡലം പ്രസിഡന്റും, കൂട്ടാളികളും തയ്യാറായില്ല. അധികാര തർക്കം മൂലം പാർട്ടി നേതൃത്വം നിരന്തരമായി പഞ്ചായത്ത് പ്രസിഡണ്ടിനെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന വിവരങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. കടുത്തുരുത്തി എംഎൽഎ ആയ മോൻസ് ജോസഫ് അനുവദിക്കുന്ന ഫണ്ടുകൾ ജനങ്ങളുടെ വികസന പ്രവർത്തനത്തിനായി ഉപയോഗിക്കുന്നതിൽ നിന്ന് പഞ്ചായത്ത് പ്രസിഡണ്ടിനെ വിലക്കുവാൻ നേതൃത്വം ശ്രമിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ വിരോധം മുൻനിർത്തി ജന താത്പര്യങ്ങൾ ബലി കൊടുക്കാൻ കഴിയില്ല എന്ന നിലപാടാണ് പ്രസിഡന്റ് സ്വീകരിച്ചത്. ഇതുൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി പാർട്ടി ഉന്നത നേതൃത്വം പോലും പ്രസിഡണ്ടിന് എതിരായിരുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്.