ശശി തരൂരിനെ പാർട്ടി നേതൃതലത്തിൽ ഉൾക്കൊള്ളുന്നില്ല എന്ന് വ്യക്തമായ സന്ദേശവുമായി കോൺഗ്രസ്. രാജ്യമെമ്പാടും അന്താരാഷ്ട്ര തലങ്ങളിലും കോൺഗ്രസിനെ സ്നേഹിക്കുന്നവർ ശശിതരൂരിന് നൽകുന്ന പിന്തുണ തന്നെയാവണം നേതൃത്വത്തെ അലോസരപ്പെടുത്തുന്നത്. മല്ലികാർജുൻ ഖർഗെ പാർട്ടി അധ്യക്ഷനായി ചുമതലയേറ്റ ശേഷം കോൺഗ്രസ് വർക്കിങ് കമ്മിറ്റിക്ക് പകരം ഒരു സ്റ്റിയറിങ് കമ്മിറ്റിയെ ചുമതലകൾ നിർവഹിക്കുവാൻ നിയമിച്ചു. 47 അംഗങ്ങളാണ് സ്റ്റീയറിംഗ് കമ്മിറ്റിയിൽ ഉള്ളത്. ശശി തരൂർ ഈ കമ്മിറ്റിയിൽ ഇടം നേടിയിട്ടില്ല.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ കെ സി വേണുഗോപാൽ ആണ് സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പാർട്ടി ഭരണഘടനയുടെ 15b വകുപ്പ് പ്രകാരമാണ് സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത് എന്നാണ് ഉത്തരവിൽ പറയുന്നത്. കേരളത്തിൽ നിന്ന് പട്ടികയിൽ ഇടം നേടിയിരിക്കുന്നത് എ കെ ആൻറണി ഉമ്മൻചാണ്ടിയും കെ സി വേണുഗോപാലും ഉൾപ്പെടെ മൂന്ന് പേരാണ്. സോണിയാഗാന്ധിയും മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
സോണിയാഗാന്ധി പാർട്ടി അധ്യക്ഷ പദവി വഹിച്ചിരുന്ന കാലഘട്ടങ്ങളിൽ ഇത്തരം ഉത്തരവുകൾ പുറത്തിറക്കുമ്പോൾ കെ സി വേണുഗോപാൽ കോൺഗ്രസ് അധ്യക്ഷയുടെ നിർദ്ദേശപ്രകാരം എന്ന വാക്കുകൾ ചേർക്കാറുണ്ടായിരുന്നു. എന്നാൽ ഖർഗെ ചുമതലയേറ്റ ശേഷം പുറപ്പെടുവിച്ച ആദ്യത്തെ പ്രധാനപ്പെട്ട സംഘടന ഉത്തരവിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ നിർദ്ദേശിച്ച പ്രകാരം എന്ന പരാമർശം ചേർത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
നൽകുന്നത് തരൂരിനെ ഉൾക്കൊള്ളില്ല എന്ന വ്യക്തമായ സന്ദേശം.
എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുകയും 1072 വോട്ട് നേടുകയും ചെയ്ത ശശി തരൂർ എന്ന നേതാവിനെ പാർട്ടി നേതൃത്വം ഉൾക്കൊള്ളില്ല എന്ന വ്യക്തമായ സന്ദേശമാണ് ഇതോടുകൂടി പുറത്തുവരുന്നത്. സുപ്രധാനമായ മുന്നോട്ടുപോക്കിന് രൂപീകരിച്ച 47 അംഗ സമിതിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്താത്തതിൽ നിന്നുതന്നെ കോൺഗ്രസിൽ ഇപ്പോഴും നിർണായകസ്വാധീനം കെ സി വേണുഗോപാൽ എന്ന ഉപജാപകന് തന്നെയാണ് എന്ന് വ്യക്തമാക്കുകയാണ്. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന അണികളുടെയും പൊതുജനങ്ങളുടെയും വികാരത്തെ പാടെ തിരസ്കരിച്ചുകൊണ്ട് നടത്തുന്ന ഇത്തരം നീക്കങ്ങൾ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് തിരിച്ചുവരവിനുള്ള സാധ്യത തന്നെ ഇല്ലാതാക്കുമെന്നും ഒരു വിഭാഗം നിരീക്ഷകർ വിലയിരുത്തുന്നു വിലയിരുത്തുന്നു