നിബന്ധനകളില്‍ കര്‍ണാടക സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി കേരളത്തിലേക്ക് വരുന്നു. സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറച്ചാണ് പുതിയ നിബന്ധന. മഅ്ദനിയെ 12 പൊലീസുകാര്‍ മാത്രമായിരിക്കും അനുഗമിക്കുക. കെട്ടിവെക്കാന്‍ നിര്‍ദ്ദേശിച്ച തുകയിലും ഇളവുണ്ടാകും.
തിങ്കളാഴ്ച ബെംഗളൂരുവില്‍ നിന്നാണ് മഅ്ദനി കേരളത്തിലെത്തുക. തുടര്‍ന്ന് 12 ദിവസം കേരളത്തില്‍ തുടരും. പിതാവിനെ കാണാന്‍ മാത്രമാണ് മഅ്ദനി നാട്ടിലെത്തുന്നത്. കേരളത്തിലേക്ക് വരാന്‍ മഅ്ദനിക്ക് സുപ്രീംകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാൽ കർണാടക സർക്കാർ മുന്നോട്ടുവച്ച സുരക്ഷാ ചെലവുകളുടെ ഭാരിച്ച തുക താങ്ങാനാവാത്തതിനാൽ പിഡിപി നേതാവ് കേരളത്തിലേക്ക് വരാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിരുന്നു.
എന്നാൽ കർണാടകയിലെ ബിജെപി സർക്കാർ തിരഞ്ഞെടുപ്പ് അധികാരത്തിനു പുറത്തു പോകുകയും കോൺഗ്രസ് സർക്കാർ അധികാരമേറുകയും ചെയ്തതാണ് മദനിക്ക് രക്ഷയായത്. കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിഷയത്തിൽ ഇടപെടുകയും കർണാടക സർക്കാരിനോട് നിബന്ധനകളിൽ ഇളവ് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ സർക്കാർ തീരുമാനമെടുക്കുകയും ഇളവുകൾ അനുവദിക്കുകയും ചെയ്തത്.
പിതാവിനെ കാണാനും ചികിത്സക്കുമായാണ് കേരളത്തിലേക്ക് പോകാൻ ജാമ്യ വ്യവസ്ഥയില്‍ മഅദനി ഇളവ് തേടിയത്. 2008ലെ ബെംഗളൂരു സ്‌ഫോടനക്കേസിലെ 31-ാം പ്രതിയായ മഅദനി കേസില്‍ ജാമ്യം നേടി കഴിഞ്ഞ 9 വര്‍ഷമായി ബെംഗളൂരുവില്‍ കഴിയുകയാണ്. ബെംഗളൂരു നഗരം വിട്ടു പോകരുതെന്ന നിബന്ധനയിലായിരുന്നു 2014ല്‍ സുപ്രീംകോടതി മഅദനിയെ ജാമ്യത്തില്‍ വിട്ടത്.