ന്യൂഡല്‍ഹി: കര്‍ണ്ണാടകയിലെ മന്ത്രസഭാ പുസംഘടനയ്ക്ക് ശേഷം രാജസ്ഥാനില്‍ നിന്നും കോണ്‍ഗ്രസിന് ആശ്വാസ വാര്‍ത്ത. മുഖ്യമന്ത്രി അശോക് ഗഹ്ലോതും സച്ചിൻ പൈലറ്റും തമ്മില്‍ ഇനി പ്രശ്‌നമുണ്ടാകില്ല. രണ്ടു പേരും വെടിനിര്‍ത്തലിന് തയ്യാര്‍. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ജയം മാത്രമാകും ഇരവരുടേയും ലക്ഷ്യം. അധികാരം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് ഇ്ത് കരുത്താകും. മധ്യപ്രദേശിനൊപ്പം രാജസ്ഥാനിലും ജയിച്ച് ലോക്‌സഭയിലേക്ക് പ്രതീക്ഷയോടെ എത്താനാണ് കോണ്‍ഗ്രസ് നീക്കം.
രാജസ്ഥാനില്‍ പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്നനേതാവ് സച്ചിനും പൈലറ്റും തര്‍ക്കങ്ങള്‍ മാറ്റിവെച്ച് മുന്നോട്ടുപോവും. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, പാര്‍ട്ടി നേതാവ് രാഹുല്‍ഗാന്ധി എന്നിവരുമായി നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊക്കൊടുവിലാണ് സമവായമായത്. രാഹുല്‍ ഗാന്ധിയുടെ ഇടപെടലാണ് നിര്‍ണ്ണായകമായത്. ഇതിനൊപ്പം ഖാര്‍ഗെയും തന്ത്രപരമായി ഇടപെട്ടു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും മുഖ്യമന്ത്രി ഗഹ് ലോത്തിനെ അനുനയ പാതയിലേക്ക് കൊണ്ടു വന്നു. കര്‍ണ്ണാടകയിലും കെസിയുടെ ഇടപെടലുകളാണ് നേതാക്കളെ എല്ലാം ഒരുമിപ്പിച്ചത്. രാജസ്ഥാനിലും ഇത് സംഭവിച്ചു.
കര്‍ണ്ണടകയിലെ ജയത്തിന്റെ കരുത്ത് രാജസ്ഥാനിലും ഗുണകരമാകുമെന്ന് നേതാക്കളെല്ലാം വിലയിരുത്തി. എന്നാല്‍ തുടര്‍ഭരണമുറപ്പാക്കാൻ തമ്മിലടി മാറ്റണമെന്ന നിര്‍ദ്ദേശം അംഗീകരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്ക് ഐക്യം അനിവാര്യമാണെന്നും ഇല്ലെങ്കില്‍ ഇരുവര്‍ക്കും പാര്‍ട്ടിക്കും രാജ്യത്തിനും വലിയ നഷ്ടം സംഭവിക്കുമെന്നുള്ള രാഹുലിന്റെ നിര്‍ദേശമാണ് ഒടുവില്‍ അംഗീകരിക്കപ്പെട്ടത്. ഐക്യപ്പെടാനും കര്‍ണാടക മാതൃകയില്‍ തുടര്‍ഭരണത്തിന് തയ്യാറെടുക്കാനും തയ്യാറാണെന്ന് ഇരുവരും ഖാര്‍ഗെയെ അറിയിച്ചു.
ഇരുനേതാക്കളും ഒരുമയോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ദേശീയ ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രഖ്യാപിച്ചു. പൈലറ്റിന് പി.സി.സി. അധ്യക്ഷപദവിയടക്കം മടക്കിനല്‍കുന്ന ഫോര്‍മുല ചര്‍ച്ചയായി. വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ണാടക മാതൃകയില്‍ മുന്നോട്ടുപോകാനും ധാരണയായി. പൈലറ്റിനെ പിസിസി അധ്യക്ഷനായി ഉടൻ പ്രഖ്യാപിക്കില്ല. എന്നാല്‍ അതിനുള്ള വഴി തുറക്കുന്നതാണ് ചര്‍ച്ചകള്‍. ഡികെ ശിവകുമാറിനെ പോലെ പാര്‍ട്ടിക്ക് വഴങ്ങണമെന്ന ആവശ്യമാണ് പെലറ്റ് അംഗീകരിക്കുന്നത്.
മുതിര്‍ന്ന നേതാവാണ് ഗഹ് ലോ്ത്. അത് അംഗീകരിക്കണം. അര്‍ഹമായ സ്ഥാനം അടുത്ത മന്ത്രിസഭയില്‍ പൈലറ്റിനുണ്ടാകും. രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ ഭാവി നേതാവ് പൈലറ്റായിരിക്കുമെന്ന ഉറപ്പും രാഹുല്‍ നല്‍കി. ഇതോടെയാണ് വിട്ടു വീഴ്ചയും സമവായവും ഉണ്ടായത്. കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിയായ സിദ്ധരാമ്മയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തെരഞ്ഞെടുപ്പ് കാലത്ത് ഐക്യത്തിലായിരുന്നു. ഇതാണ് ഭരണത്തിലേക്ക് മടങ്ങിയെത്താൻ വഴിയൊരുക്കിയത്. പൈലറ്റിനേട് ഡികെയെ മാതൃകയാക്കാനായിരുന്നു രാഹുല്‍ നിര്‍ദ്ദേശിച്ചത്. അതാണ് അംഗീകരിക്കപ്പെടുന്നത്.
തിങ്കളാഴ്ച വൈകീട്ട് ഖാര്‍ഗെയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ രാജസ്ഥാനില്‍നിന്നുള്ള പാര്‍ട്ടിനേതാവ് ജിതേന്ദ്ര സിങ്ങും സംസ്ഥാനത്തിന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ സിങ് രണ്‍ധാവയും പങ്കെടുത്തു. ഗഹ്ലോതിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കാൻ 2020 ജൂലായില്‍ അന്ന് ഉപമുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനുമായ പൈലറ്റിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ട് രാഷ്ട്രീയം നടന്നതോടെയാണ് രാജസ്ഥാനില്‍ തര്‍ക്കം രൂക്ഷമാവുന്നത്.പിന്നാലെ പൈലറ്റിനെ ഇരുപദവികളില്‍നിന്നും മാറ്റി. മുൻസര്‍ക്കാരിന്റെ അഴിമതി അന്വേഷിക്കാൻ ജയ്പുരില്‍ പൈലറ്റ് ഏപ്രിലില്‍ ഏകദിന ഉപവാസം നടത്തിയതോടെ പ്രശ്‌നം വീണ്ടും വഷളായി. ഇതാണ് രാഹുല്‍ രമ്യമായി പരിഹരിക്കുന്നത്.