പാലാ ഗവൺമെന്റ് പോളിടെക്നിക്കിൽ നവാഗത വിദ്യാർഥികൾ എത്തിയ ദിവസം വിദ്യാർത്ഥി സംഘടനകളുടെ ഏറ്റുമുട്ടലിന് സാക്ഷിയായി. എസ്എഫ്ഐ എബിവിപി പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. പോളിടെക്നിക് ക്യാമ്പസിന് സമീപം വച്ച് വിദ്യാർഥികളെ സ്വാഗതം ചെയ്യുവാൻ വിപുലമായ ക്രമീകരണങ്ങൾ എബിവിപി ഒരുക്കിയതാണ് എസ്എഫ്ഐ നേതാക്കളെയും പ്രവർത്തകരെയും പ്രകോപിപ്പിച്ചത്. സംഘടിതമായി പുറത്തുനിന്ന് എത്തിയ ആളുകൾ അടക്കം പോളിടെക്നിക് ക്യാമ്പസിന് സമീപം തമ്പടിച്ചിരുന്ന എബിവിപി പ്രവർത്തകർക്ക് നേരെ ക്രൂരമർദനം അഴിച്ചുവിടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
പ്രകോപനത്തിന് ഇടയാക്കിയത് എബിവിപി എസ്എഫ്ഐയെക്കാൾ വലിയ സ്വീകരണം ഒരുക്കിയത്
പാലാ പോളിടെക്നിക് വർഷങ്ങളായി എസ്എഫ്ഐ യൂണിയൻ ആണ് ഭരിക്കുന്നത്. ഇവിടെ കടന്നുകയറ്റം നടത്താൻ എബിവിപി നടത്തിയ ശ്രമങ്ങളാണ് ഇപ്പോൾ സംഘർഷത്തിൽ കലാശിച്ചത്. ക്യാമ്പസിനുള്ളിൽ കൊടികുത്തിയും, മതിലുകളിൽ ചുവര് എഴുതിയും എസ്എഫ്ഐ അടക്കിവാഴുന്ന സ്ഥാപനത്തിൽ എബിവിപി വലിയ സ്വീകരണം നവാഗതർക്ക് ഒരുക്കിയത് പ്രകോപനത്തിന് ഇടയാക്കി. തുടർന്ന് ക്യാമ്പസിന് പുറത്തുള്ള എസ്എഫ്ഐ ഡിവൈഎഫ്ഐ നേതാക്കൾ സംഘടിച്ചെത്തിയാണ് മർദനം അഴിച്ചുവിട്ടത് എന്ന ആരോപണമാണ് എബിവിപി ഉയർത്തുന്നത്.
തിരിച്ചടിച്ച് എബിവിപി
പ്രവേശന പരിപാടിയ്ക്ക് ശേഷം ഇവിടെ നിന്ന് എസ്എഫ്ഐ നേതാക്കളടക്കമുള്ള ആളുകൾ ബൈക്കിൽ പോകുന്ന സമയത്ത് കോളജിൽ നിന്ന് മാറി പാലാ സിവിൽ സ്റ്റേഷനു മുമ്പിൽ വച്ച് വാഹനം തടഞ്ഞുനിർത്തി എബിവിപി പ്രവർത്തകരും പുറത്തുനിന്നുള്ള ആർഎസ്എസ് പ്രവർത്തകരും ചേർന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. ഒരു പറമ്പിൽ വച്ചാണ് ഇവർ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചത് ഈ ആക്രമണത്തിൽ കോളേജ് യൂണിയൻ ചെയർമാൽ ജോയലും കോളേജിലെ മറ്റു ഭാരവാഹികളായ ആദർശ്, ഉണ്ണി തുടങ്ങിയ ആൾ വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്. ജോയൽ, ആദർശ്, ഉണ്ണി എന്നിവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പൊലീസ് കേസെടുത്തിട്ടുണ്ട്.
മുൻപും വിവാദം
പാലാ പോലീസ് ടെക്നിക്കിൽ എസ്എഫ്ഐ മുൻപും വിവാദത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സംഘർഷ സ്ഥലത്തെത്തിയ യൂണിഫോം ധാരിയായ പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും, കൈകാര്യം ചെയ്യുകയും ചെയ്ത കേസിൽ എസ്എഫ്ഐ നേതാവ് ദീർഘകാലം റിമാൻഡിൽ കഴിഞ്ഞിരുന്നു. ഒന്നാം പിണറായി സർക്കാർ ഭരിക്കുമ്പോഴാണ് ഇത്. ഈ വിവാദ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും, പോലീസ് സേനയ്ക്ക് തന്നെ നാണക്കേട് ആക്കുകയും ചെയ്തപ്പോഴാണ് ഇയാൾക്കെതിരെ കേസെടുത്തത്.