ദുബായ് : ഗോതമ്ബിന് പുറമേ അരിയ്ക്കും ഇന്ത്യ കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇതിന്റെ രൂക്ഷ ഫലം കൂടുതല്‍ അനുഭവിക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. സെപ്തംബര്‍ ഒമ്ബതിനാണ് ഇന്ത്യ അരി കയറ്റുമതിക്ക് തീരുവ ചുമത്തിയത്. വെള്ള, നുറുക്കിയ ബസ്മതി തുടങ്ങിയ ഇനങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാജ്യത്ത് മണ്‍സൂണ്‍ മഴയുടെ കുറവ് കാരണം ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അരി ഉത്പാദനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ച് പ്രവാസികളില്‍ ഏകദേശം 60 ശതമാനം ആളുകളും ബസ്മതി അരിയും, വെള്ള അരിയുമാണ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യക്കാരും പാകിസ്ഥാനികളും ഫിലിപ്പിനോകളും ഈ അരിയുടെ ഉപഭോക്താക്കളാണ്. ഇവരുടെ പ്രാതല്‍ വിഭവങ്ങള്‍ മുതല്‍ അരിയുപയോഗിച്ചുള്ളതാണ്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ കുറവുണ്ടായതിനാല്‍ ഇരുപത് ശതമാനത്തോളം വില വര്‍ദ്ധിച്ചേക്കുമെന്നാണ് റീട്ടെയിലര്‍മാരും ഇറക്കുമതിക്കാരും കരുതുന്നത്.
ജിസിസി രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന അരിയുടെ നാല്‍പ്പത് ശതമാനവും ഇന്ത്യയില്‍ നിന്നും എത്തുന്നതാണ്. ഇന്ത്യയില്‍ നിന്നും യുഎഇ, ഇറാന്‍, മറ്റ് ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് 21 ദശലക്ഷം ടണ്ണിന്റെ കയറ്റുമതിയാണ് നടന്നത്. 2020ല്‍ യുഎഇയിലേക്ക് മാത്രം ഇന്ത്യയില്‍ നിന്നും 385.39 മില്യണ്‍ ഡോളറിന്റെ അരി കയറ്റുമതി ചെയ്തതായി
യുണൈറ്റഡ് നേഷന്‍സിന്റെ ഡാറ്റ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ നിന്നും അരികയറ്റുമതി കുറഞ്ഞാല്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പിന്നീട് ആശ്രയിക്കാന്‍ കഴിയുന്നത് പാകിസ്ഥാന്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെയാണ്. എന്നാല്‍ അടുത്തിടെയുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ നിന്നും ഇനിയും മുക്തമാവാത്ത പാകിസ്ഥാനില്‍ നിന്നും അടുത്തിടെയൊന്നും അരി കയറ്റുമതി ചെയ്യാനാവില്ല. അതിനാല്‍ വിയറ്റ്നാമില്‍ മാത്രമാണ് ഇനിയുള്ള പ്രതീക്ഷ.