കേന്ദ്ര സർക്കാരിന്റെ ഭാരത് അരി കേരളത്തില്‍ വിറ്റ് തുടങ്ങി, തൃശ്ശൂരിലാണ് ആദ്യ വില്‍പ്പന നടത്തിയത്. കിലോയ്ക്ക് 29 രൂപ നിരക്കിലാണ് അരി വില്‍പ്പന. തൃശ്ശൂരില്‍ 150 ചാക്ക് പൊന്നി അരി വിറ്റു. ജില്ലയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ അരി എത്തിക്കുന്നുണ്ട്. വിലക്കയറ്റം പിടിച്ചുനിർത്താൻ ഇടപെടൽ നടത്താതെ സംസ്ഥാന സർക്കാരും സപ്ലൈകോയും കൈവിട്ടപ്പോൾ മലയാളിക്ക് കേന്ദ്രത്തിന്റെ ഇടപെടൽ വലിയ അനുഗ്രഹമായി മാറുകയാണ്.
അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് മുഴുവനും ഭാരത് അരി എത്തിക്കാനാണ് ശ്രമമെന്ന് എൻസിസിഎഫ് വൃത്തങ്ങള്‍ പറഞ്ഞു.അടുത്തയാഴ്ചയോടെ കൂടുതല്‍ ലോറികളിലും വാനുകളിലും കേരളം മുഴുവൻ ഭാരത് അരി വിതരണത്തിന് തയ്യാറാക്കാനാണ് പദ്ധതി. പട്ടിക്കാട്, ചുവന്നമണ്ണ്. മണ്ണുത്തി ഭാഗങ്ങളിലാണ് അരി വിറ്റത്. ഒരാഴ്ചക്കുള്ളില്‍ ഭാരത് അരി വിതരണത്തിന് ഷോപ്പുകളും തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു.
കിലോഗ്രാമിന് 29 രൂപ നിരക്കില്‍ അഞ്ച്, 10 കിലോ പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ചില്ലറവിപണി വില്‍പ്പനയ്ക്കായി അഞ്ചുലക്ഷം ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയ സംവിധാനങ്ങളിലൂടെയാകും അരി പൊതുവിപണിയിലേക്കെത്തുക. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും അരി ലഭ്യമാക്കും.