തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിൽ വീഴ്ച സംഭവിച്ചുവെന്ന് സി പി എം സെക്രട്ടറിയേറ്റിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ജി സുധാകരന്റെ പേരെടുത്തുപറയാതെയാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഘടക കക്ഷി നേതാക്കളുടെ തോല്‍വിയെക്കുറിച്ച് പരിശോധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പാലായിലെയും കല്‍പ്പറ്റയിലെയും തോല്‍വിയെ ഗൗരവതരം എന്നാണ് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്. പാലായില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നെന്നാണ് വിലയിരുത്തല്‍. കുണ്ടറയിലെയും തൃപ്പൂണിത്തുറയിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോറ്റതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നശേഷമായിരിക്കും നടപടി. സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സമിതി ചര്‍ച്ചചെയ്യും.
പാലായിലും,കൽപ്പറ്റയിലും നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ കനത്ത നടപടികൾ ഉണ്ടാകുമെന്ന സൂചനകൾ തന്നെയാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നത്. പ്രാദേശിക നേതാക്കൾ പാർട്ടിക്ക് പുറത്തുപോകുന്നതിനു പോലും സാഹചര്യം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ആലപ്പുഴയിൽ പാർട്ടി സമ്മേളനങ്ങളിൽ ജി സുധാകരൻ പക്ഷത്തെ വീഴ്ച മുൻനിർത്തി വെട്ടി നിർത്താനുള്ള സാധ്യതകളുമുണ്ട്.