കൊല്ലം: 2030ൽ 30 എംഎൽഎമാരുമായി നിയമസഭയിലെത്തുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം സംഘടന കേഡർ സ്വഭാവത്തിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയത നിലനിർത്താൻ പ്രാദേശിക പാർട്ടികളുടെ വളർച്ച അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് .
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്, ബെന്നി കക്കാട്, ചെറിയാൻ പോളച്ചിറയ്ക്കൽ, ജോസ് മത്തായി, സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഉഷാലയം ശിവരാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വസൂതനത്ത് ബാലചന്ദ്രൻ (പ്രസി.), ആദിക്കാട് മനോജ്, ജോൺ പി.കരിക്കം (വൈ. പ്രസി.), സജി ജോൺ കുറ്റിയിൽ, എ.ഇക്ബാൽ കുട്ടി, ഇഞ്ചക്കാട് രാജൻ, വാളത്തുങ്കൽ വിനോദ്, അജു മാത്യു പണിക്കർ, അബ്ദുൽ സലാം അൽഹാന, എസ്.എം.ഷെരീഫ്, ജസ്റ്റിൻ രാജു, വേളമാനൂർ ശശി (ജന.സെക്ര), ജോസ് ഏറത്ത് (ട്രഷ).
സോഷ്യൽ മീഡിയയിൽ പരിഹാസം
അതേസമയം ജോസ് നടത്തിയ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പരിഹാസവും ഉയരുന്നുണ്ട്. കെ എം മാണിക്ക് ശേഷം മകൻ ജോസ് കെ മാണി നേതൃത്വം നൽകുന്ന കുടുംബാധിപത്യ പാർട്ടിക്ക് എന്തു കേഡർ സ്വഭാവം എന്ന് ഒരു വിഭാഗം ചോദിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പ് എന്ന പേരിൽ കെഎം മാണിയുടെ വിശ്വസ്തർ ഉൾപ്പെടെയുള്ളവരെ വെട്ടിനിരത്തി സ്വന്തം ആളുകളെ പദവികളിൽ പ്രതിഷ്ഠിക്കുന്നത് ആണോ കേഡർ എന്ന ചോദ്യവും ഇവർ ഉയർത്തുന്നു.
അതുപോലെതന്നെ കെഎം മാണി ഉള്ള കാലത്ത് പോലും 15 ലധികം സീറ്റുകളിൽ മത്സരിക്കാത്ത കേരള കോൺഗ്രസ് എങ്ങനെയാണ് 30 സീറ്റുകൾ 2030ൽ നേടുക എന്നും ചോദ്യം ഉയരുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലേക്ക് വന്നപ്പോൾ കേരള കോൺഗ്രസ് എം പാർട്ടിക്ക് മത്സരിക്കാൻ ലഭിച്ചത് 12 സീറ്റുകളാണ്. അതിൽതന്നെ കുറ്റ്യാടി സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് വിട്ടു കൊടുക്കേണ്ടി വന്നു. നിലവിലെ പാർട്ടിയുടെ അവസ്ഥയിൽ അടുത്ത തെരഞ്ഞെടുപ്പിൽ അത്രതന്നെ സീറ്റുകൾ പോലും മത്സരിക്കാൻ കിട്ടുമോ എന്നും സംശയമാണ്. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിലാണ് യാതൊരു അടിസ്ഥാനവും ഇല്ലാതെ 2030ൽ പാർട്ടിക്ക് നിയമസഭയിൽ 30 അംഗങ്ങളെല്ലാം ഉണ്ടാകുമെന്ന് ജോസ് കെ മാണി നടത്തിയ പ്രഖ്യാപനം.