തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായതിനെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച് സജി ചെറിയാൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോടാണ് രാജിവിവരം മന്ത്രി അറിയിച്ചത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി സജി ചെറിയാൻ നടന്നു കയറിയത് സിപിഎമ്മിന്റെ മുന്‍നിര നേതാവെന്ന പദവിയിലേക്കാണ്.

പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിൽ അവഗണിക്കപ്പെട്ടുപോയ സ്വന്തം നാട്ടിലേക്കു രക്ഷാപ്രവർത്തകരുടെ ശ്രദ്ധയെത്തിക്കാൻ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു വ്യത്യസ്ത രാഷ്ട്രീയ മുഖമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നിന്ന് ജയിച്ചു കയറിയ സജി ചെറിയാനെ കാത്തിരുന്നത് രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസ്ഥാനമാണ്. കഴിഞ്ഞ സിപിഎം സമ്മേളനത്തിൽ സെക്രട്ടേറിയറ്റ് അംഗമായി പാർട്ടിയിലും ആലപ്പുഴ ജില്ലയിലും കരുത്തനായി നിൽക്കുമ്പോഴാണ് മന്ത്രി സ്ഥാനത്തുനിന്നുള്ള പടിയിറക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മന്ത്രി സ്ഥാനം നഷ്ടമായെങ്കിലും പാർട്ടിയിലും ജില്ലയിലും സജി ചെറിയാനുള്ള സ്വാധീനത്തിൽ കുറവുണ്ടാകാന്‍ ഇടയില്ല. ഭരണഘടനയെ വിമർശിച്ചതോടെയാണ് താൽപര്യമില്ലെങ്കിലും പാർട്ടിക്കു സജി ചെറിയാനെ കൈവിടേണ്ടിവന്നത്. ഗവർണറുടെ നടപടിയും കോടതി നടപടികളുമാണ് പാർട്ടി കണക്കിലെടുത്തത്. രാജിവയ്ക്കുന്നതാകും ഉചിതമെന്നായിരുന്നു നിയമോപദേശവും. മല്ലപ്പള്ളിയിൽ നടന്ന യോഗത്തിലെ പ്രസംഗം മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നില്ല. ഏരിയ കമ്മറ്റിയുടെ സമൂഹമാധ്യമത്തിലെ അക്കൗണ്ടിൽ പ്രസംഗം വന്നതിനുശേഷമാണ് മാധ്യമങ്ങളിൽ വാർത്തയായത്. വിവാദങ്ങളുണ്ടാക്കാൻ പാർട്ടി നേതൃത്വത്തിൽ ആരെങ്കിലും ഇടപെട്ടോ എന്നും പാർട്ടി പരിശോധിക്കുന്നുണ്ട്.

എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കുമ്പോൾ എസ്എഫ്ഐ അംഗമായി തുടങ്ങിയ രാഷ്ട്രീയ ജീവിതമാണ് മന്ത്രിസ്ഥാനത്തും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും എത്തിച്ചത്. 2006ൽ ആയിരുന്നു ആദ്യ നിയമസഭാ മത്സരം. പി.സി.വിഷ്‌ണുനാഥിനെതിരെ ചെങ്ങന്നൂരിൽ നിന്നു നിയമസഭയിലേക്കു മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. ആദ്യമത്സരത്തിൽ തോറ്റ സജിയാണ് പിന്നീട് സിപിഎം വിജയത്തിന് അമരക്കാരനായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക