ബി.ജെ.പി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്ന് മന്ത്രി സജി ചെറിയാൻ. മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം അവര്‍ മറന്നു. പോയ ബിഷപ്പുമാര്‍ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവര്‍ക്ക് അതൊരു വിഷയമായില്ല.
ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കള്‍ക്കും പ്രമുഖര്‍ക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെയാണ് മന്ത്രിയുടെ വിമര്‍ശനം. പുന്നപ്ര വടക്ക് സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻമന്ത്രി ജി. സുധാകരന്റെ വീടിനടുത്ത സ്ഥലത്ത് നടത്തിയ പരിപാടിയായിരുന്നിട്ടും അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല.
2026ലും എല്‍.ഡി.എഫ് അധികാരത്തില്‍ വരും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇടതുപക്ഷം വൻ ജയം നേടും. കോണ്‍ഗ്രസ് എവിടെയാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ ചിലര്‍ ക്രിമിനലെന്ന് വിളിക്കുന്നു. ഒരു മണ്ഡലത്തില്‍നിന്ന് ആറ് തവണ വിജയിച്ചയാളാണ് അദ്ദേഹം. ജനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ചതുകൊണ്ടാണ് വൻ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നത്. മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധത എല്ലാ തലത്തിലും പ്രാവര്‍ത്തികമാക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.