പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെയുളള കേക്കും വീഞ്ഞും രോമാഞ്ചം പരാമര്‍ശം പിൻവലിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മണിപ്പൂര്‍ വിഷയത്തിലെ തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സജി ചെറിയാൻ വ്യക്തമാക്കി. തന്റെ പരാമര്‍ശം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ക്രിസ്ത്യൻ സമുദായത്തിനെതിരെ നടന്നിട്ടുളള അതിക്രമങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു തന്റെ പരാമര്‍ശത്തില്‍ മന്ത്രി വിശദീകരണം നല്‍കിയത്. അവര്‍ക്ക് പ്രയാസമുണ്ടെന്ന് പറഞ്ഞു അതുകൊണ്ട് പിൻവലിക്കുന്നു. രാജ്യത്ത് ബിജെപി ഭരണത്തില്‍ ക്രൈസ്തവ വിഭാഗത്തിനെതിരായ ആക്രമണം വര്‍ധിച്ചുവെന്നും സജി ചെറിയാൻ പറഞ്ഞു.മണിപ്പൂര്‍ കലാപം ഇല്ലായ്മ ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരും മണിപ്പൂര്‍ സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടുവെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി.
ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശം. ആലപ്പുഴ പുന്നപ്രയിലെ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുമ്ബോഴായിരുന്നു പരാമര്‍ശം. സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലിമിസ് കത്തോലിക്ക ബാവ രംഗത്തെത്തിയിരുന്നു.
പ്രസ്താവന പിൻവലിക്കണമെന്നും പ്രസ്താവന പിൻവലിക്കുന്നത് വരെ സര്‍ക്കാരുമായി സഹകരിക്കില്ലെന്നും കത്തോലിക്ക ബാവ വ്യക്തമാക്കിയിരുന്നു. കെസിബിസി, ദീപിക പത്രത്തിലും സജി ചെറിയാനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാൻ പരാമര്‍ശം പിൻവലിക്കുന്നതായി അറിയിച്ചത്.