തൃക്കാക്കര: സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കൊണ്ട് ഹൈക്കമാന്‍ഡില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് വന്നതിന് പിന്നാലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. ഉമയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കൊണ്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ഉമ സ്ഥാനാര്‍ത്ഥിത്വം നല്‍കിയ പാര്‍ട്ടി നേതൃത്വത്തിന് നന്ദി അറിയിച്ചു.

തൃക്കാക്കരയ്ക്ക് വേണ്ടി പിടിക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പോയ കാര്യങ്ങള്‍ ഏറ്റെടുത്ത് തീര്‍ക്കുക എന്ന നിയോഗമാണ് തനിക്ക് മുന്നിലുള്ളതെന്നും എല്ലാവരുടേയും പിന്തുണയോടെ ആ ഉത്തരവാദിത്തം നിറവേറ്റാന്‍ പ്രയത്‌നിക്കുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. പി ടി തോമസിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് സ്ഥാനാര്‍ത്ഥിത്വമെന്ന് ഉമ തോമസ് പറഞ്ഞു. തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ഹൈക്കമാന്റിനോട് നന്ദിയെന്നും ഉമ തോമസ് പറഞ്ഞു.തൃക്കാക്കരയില്‍ പിടിക്ക് കിട്ടിയ അംഗീകാരം തനിക്കും ലഭിക്കും. പിടി തുടങ്ങിവച്ചതെല്ലാം പൂര്‍ത്തിയാക്കും. സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച്‌ മറിച്ച്‌ ചിന്തിക്കേണ്ടി വന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു ഉമാ തോമസ് പറഞ്ഞു. ഡൊമനിക് പ്രസന്റേഷനും കെവി തോമസ് മാഷും ഒപ്പം നില്‍ക്കും. അവര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു പിടി. അവര്‍ ഒരിക്കലും തനിക്കും പാര്‍ട്ടിക്കുമെതിരെ നില്‍ക്കില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. വിജയം ഉറപ്പാണെന്നും ഉമ പറഞ്ഞു.

തൃക്കാക്കരയില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥയാക്കണമെന്ന കെപിസിസി നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. അന്തരിച്ച തൃക്കാക്കര എംഎല്‍എ പി.ടി.തോമസിന്റെ ഭാര്യയാണ് ഉമ തോമസ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഉമ കോണ്‍ഗ്രസ് നേതാക്കളുടെ വിളി വന്നതോടെ നേരത്തെ വീട്ടിലേക്ക് മടങ്ങിയിരുന്നു. വൈകാതെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കൊണ്ടു ഡല്‍ഹിയില്‍ നിന്നും പ്രഖ്യാപനമെത്തി. നേരെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പ്രചാരണം തുടങ്ങിയതായി പറഞ്ഞ ഉമ അയല്‍വാസികളെ കണ്ട് വോട്ടു തേടി കൊണ്ട് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച്‌ പ്രചാരണത്തിന് തുടക്കമിടാന്‍ സാധിച്ചതോടെ തൃക്കാക്കരയില്‍ ആദ്യചുവട് വയ്ക്കാന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്.

ഉമ തോമസിന്റെ വാക്കുകള്‍ –
പി.ടിയുടെ വിയോഗത്തെ തുടര്‍ന്ന് തൃക്കാക്കരയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടും ഐക്യജനാധിപത്യമുന്നണിയോടും നന്ദി രേഖപ്പെടുത്തുന്നു. പിടി ഇങ്ങനെ നിലപാടുകളുടെ രാജകുമാരനായി പ്രവര്‍ത്തിച്ചോ അതേ പോലെ അദ്ദേഹത്തിന് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പോയ ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി ഞാന്‍ പ്രയത്‌നിക്കും അതിനായി നിങ്ങളുടെ എല്ലാവരുടേയും പിന്തുണയെനിക്ക് വേണം. സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുക്കുന്നതില്‍ എനിക്ക് അധികം ആലോചിക്കേണ്ടി വന്നിട്ടില്ല. പിടി എന്നും പാര്‍ട്ടിയോട് അനുസരണ കാട്ടിയ നേതാവാണ്. എന്റെ കുടുംബവും പാര്‍ട്ടി എന്തു പറഞ്ഞാലും അനുസരിക്കാന്‍ ബാധ്യസ്ഥരാണ്.

പി.ടിയുടെ വിയോഗത്തിന് ശേഷം എന്റെ കുടുംബത്തെ മുന്നോട്ട് നയിച്ചത് ബന്ധുക്കളും കോണ്‍ഗ്രസ് പ്രസ്ഥാനവുമാണ്. അതിന്റെ നന്ദി എനിക്കും എന്റെ കുട്ടികള്‍ക്കും എന്നുമുണ്ടാവും. ജനാധിപത്യ രീതിയിലുള്ള മത്സരം ആണ്. എതിര്‍സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫില്‍ നിന്നും ആര് മത്സരത്തിനായി വന്നാലും ശക്തമായി മത്സരിക്കും.

സില്‍വര്‍ ലൈന്‍ വിഷയം അടക്കമുള്ള കാര്യങ്ങള്‍ തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും. പാവപ്പെട്ടവരുടെ കിടപ്പാടം പോകുന്ന അവസ്ഥയ്‌ക്കെതിരെ തൃക്കാക്കരയില്‍ ജനവിധിയുണ്ടാവും. ഡൊമനിക് പ്രസന്റേഷനോ കെ.വി.തോമസ് മാഷോ എനിക്കെതിരെ പ്രവര്‍ത്തിക്കും എന്നു കരുതുന്നില്ല. അവര്‍ക്കാര്‍ക്കും എന്നെ തള്ളിക്കള്ളയാന്‍ പറ്റില്ല. അവരും പിടിയുമായും അങ്ങനെയൊരു ബന്ധമാണുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക