തിരുവനന്തപുരം: കെ- റെയില്‍ സമരക്കാരെ പരിഹസിക്കുന്നതിനിടെ തൻറെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് മന്ത്രി സജി ചെറിയാന്‍ പറഞ്ഞ കണക്കുകളില്‍ വലിയ പൊരുത്തക്കേട്. കെ-റെയില്‍ അലൈന്‍മെൻറ് വിഷയത്തിലെ വിവാദത്തിനിടെ തനിക്ക് വീട് അടക്കം അഞ്ചുകോടി രൂപയുടെ സ്വത്ത് ഉണ്ടെന്നും ആ തുക കരുണ പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയറിന് നല്‍കുമെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.
തൻറെ ആസ്തി അഞ്ചു കോടിയാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ മന്ത്രി സജി ചെറിയാന്‍ പക്ഷേ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ പക്ഷേ കാണിച്ചിരിക്കുന്നത് ഇതിന്‍റ പത്തിലൊന്ന് പോലുമില്ല. തനിക്കും ഭാര്യയ്ക്കും ചേര്‍ന്ന് വെറും 35,47,191.87 രൂപയുടെ ആസ്തി മാത്രമെ ഉള്ളൂവെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.
മന്ത്രി സജി ചെറിയാൻ തെരഞ്ഞെടുപ്പ് സമയത്ത് കൊടുത്ത സ്വത്ത് വിവരങ്ങൾ ഇങ്ങനെ
സജി ചെറിയാന് 25,06,140.87 രൂപയുടെ ആസ്തിയും ഭാര്യയ്ക്ക് 10,41,051 രൂപയുടെയും ആസ്തിയാണ് ആകെയുള്ളത്. 1,14,651 രൂപ കടവും സജി ചെറിയാനുണ്ട്. ആസ്തിയായി പറഞ്ഞിരിക്കുന്നതില്‍ 26 ആര്‍ സ്ഥലം പുരയിടമാണ്. ഇതടക്കം വീടിന് കാണിച്ചിരിക്കുന്ന നിലവിലെ കമ്ബോള വില 28 ലക്ഷം മാത്രം. ഭാര്യയുടെ പേരില്‍ 4, 41000 രൂപയുടെ കൃഷിഭൂമി ഉണ്ട്.
വെറും 8 ഗ്രാം സ്വര്‍ണം മാത്രമാണ് സജി ചെറിയാനുള്ളത്. ഭാര്യയ്ക്ക് 64 ഗ്രാം സ്വര്‍ണവും ഉണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് സജി ചെറിയാന്‍റെ കൈവശം ഉണ്ടായിരുന്നത് വെറും 3250 രൂപ മാത്രമായിരുന്നു. ഭാര്യയുടെ കൈവശമാകട്ടെ 2100 രൂപയും.
ഒന്നുകില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രിയായതിനു ശേഷം സജി ചെറിയാന്‍റ ആസ്തി വലിയ തോതില്‍ വര്‍ധിച്ചു എന്നു വേണം കണക്കു കൂട്ടാന്‍. എന്നാലും വെറും 10 മാസം കൊണ്ട് 35 ലക്ഷം രൂപയുടെ ആസ്തി 5 കോടി ആയതെങ്ങനെയെന്ന ചോദ്യവും ഉയരുകയാണ്. അതല്ലെങ്കില്‍ യഥാര്‍ത്ഥ സ്വത്ത് വിവരം മന്ത്രി തെരഞ്ഞെടുപ്പ് കമ്മിഷനില്‍ മറച്ചു വച്ചു.