ചെന്നൈ: തമിഴര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് തമിഴ് പേരിടണമെന്ന നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ചെന്നൈയില്‍ നടന്ന വിവാഹവിരുന്നില്‍ വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നപ്പോഴാണ് സ്റ്റാലിന്‍ ഇക്കാര്യം പറഞ്ഞത്. തന്റെ പിതാവായ കരുണാനിധി, ആറു മക്കളില്‍ അഞ്ചുപേര്‍ക്കും തമിഴ് പേരാണ് ഇട്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, തന്റെ പേരില്‍ മാത്രം മാതൃഭാഷാ സ്നേഹം കാണാന്‍ സാധിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിനോടുള്ള ആദരസൂചകമായിട്ടാണ് പിതാവ് തനിക്ക് ഈ പേര് നല്‍കിയതെന്ന് അദ്ദേഹം വിശദീകരിച്ചു. കരുണാനിധിക്ക് മൂന്നാമത്തെ മകന്‍ ജനിച്ച് നാലു ദിവസം കഴിഞ്ഞാണ് റഷ്യൻ ഭരണാധികാരി സ്റ്റാലിന്‍ അന്തരിക്കുന്നത്.
ഈ സമയത്ത് കരുണാനിധി ചെന്നൈയില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞയുടന്‍ തന്നെ, മകന് സ്റ്റാലിനെന്ന് പേരിട്ടതായി അദ്ദേഹം പ്രഖ്യാപനം നടത്തി. തനിക്ക് അയ്യാദുരൈ എന്ന പേരിടാനാണ് പിതാവ് തീരുമാനിച്ചിരുന്നതെന്ന് സ്റ്റാലിന്‍ വെളിപ്പെടുത്തി.