കോട്ടയം നാട്ടകം കരിമ്പിൻ ടേസ്റ്റ് ലാൻഡ് എന്ന് ഹോട്ടലിലെ മാലിന്യങ്ങൾ അനധികൃതമായി ഡീസൽ ഒഴിച്ചു കത്തിച്ചത് വൻ തീപിടുത്തത്തിന് ഇടയാക്കി. ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് പച്ചക്കറി ചാക്കുകൾ ഉൾപ്പെടെയുള്ള ഹോട്ടൽ വേസ്റ്റ് ഹോട്ടൽ ഉടമയുടെ അതിരു തിരിക്കാത്ത പറമ്പിൽ കൊണ്ടിട്ട് ഡീസൽ ഒഴിച്ച് കത്തിക്കുകയായിരുന്നു. എന്നാൽ കാറ്റടിച്ച് സമീപത്തെ തരിശുപാടങ്ങളിലേക്ക് തീ ആളിപ്പടർന്നു.
ഇതിന് സമീപം ഉള്ള കോളേജിലെ വിദ്യാർഥികളും, സമീപവാസികളും സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും നാലോളം ഫയർ എൻജിനുകൾ എത്തി രക്ഷാപ്രവർത്തനം ഉടനടി ആരംഭിച്ചതിനാൽ വൻ നാശനഷ്ടമാണ് ഒഴിവായത്. ഇപ്പോഴും തീ പൂർണമായി അണഞ്ഞിട്ടില്ല. പ്രദേശത്ത് അറുപതോളം വീടുകളും ഉണ്ട്. ചിങ്ങവനം പോലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്.
മുന്നറിയിപ്പ് കൊടുത്തിട്ടും അനധികൃത മാലിന്യം കത്തിക്കൽ തുടർന്നു
സമീപവാസികൾ പലയാവർത്തി മുന്നറിയിപ്പ് കൊടുത്തിട്ടും അനധികൃതമായി മാലിന്യങ്ങൾ കത്തിക്കുന്നത് ഹോട്ടലുടമകൾ തുടരുകയായിരുന്നു. പെട്ടെന്ന് കത്തി തീരുവാൻ വേണ്ടി ഡീസൽ ഒഴിച്ചാണ് മാലിന്യങ്ങൾ കത്തിച്ചിരുന്നത്. കൃത്യമായ മാലിന്യനിർമാർജന സംവിധാനം ഹോട്ടലിനില്ല. മുൻപ് ഹോട്ടൽ ഡ്രെയിനേജ് തുറന്നുവിട്ട് പൊതു റോഡിലൂടെ വെള്ളം ഒഴുകിയതിന് നാട്ടുകാർ ഹോട്ടൽ ഉപരോധിച്ചിട്ടുള്ളതാണ്.
കണ്ണടച്ച് അധികൃതർ
നിരന്തരം പരാതികൾ ഉയർന്നിട്ടും അധികൃതർ ഈ വിഷയത്തോട് തികഞ്ഞ അനാസ്ഥയാണ് പുലർത്തുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്. പട്ടാപ്പകൽ ഹോട്ടലിൽ നിന്നുള്ള മാലിന്യങ്ങൾ വഹിച്ച് വണ്ടികൾ വരികയും മാലിന്യം യഥേഷ്ടം കത്തിക്കുകയുമാണ് ചെയ്യുന്നത്. വിഷയവുമായി ബന്ധപ്പെട്ട് പോലീസ് പ്രദേശവാസികളുടെ മൊഴി എടുത്തിട്ടുണ്ട്.