പട്ന: ബിഹാറിലെ കോവിഡ് വാക്സീൻ വിതരണത്തിൽ വൻ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചു. കോവിഡ് മരണങ്ങളുടെയും ആർടിപിസിആർ ടെസ്റ്റുകളുടെയും കണക്കിലും ക്രമക്കേടുകളുണ്ടെന്നു തേജസ്വി കുറ്റപ്പെടുത്തി. ആർവാൾ ജില്ലയിലെ കാർപി ബ്ലോക്കിൽ കോവിഡ് വാക്സീൻ ലഭിച്ചവരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര എന്നിവരുടെ പേരുകൾ കടന്നു കൂടിയത് എങ്ങനെയാണെന്നു തേജസ്വി ചോദിച്ചു.
ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടിക അഴിമതിയുടെ വ്യാപ്തി തെളിയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ ആരോഗ്യവകുപ്പ് അഴിമതിക്കു പേരു കേട്ടതാണെന്നു തേജസ്വി പരിഹസിച്ചു. മെഡിക്കൽ ഉപകരണങ്ങൾ മോഷണം പോകുന്നതും കോവിഡ് കണക്കുകളിൽ ക്രമക്കേടു നടത്തുന്നതും പതിവായിരിക്കുന്നു.
രണ്ടാം തരംഗ കാലത്തെ കോവിഡ് മരണ കണക്കുകളിൽ കൃത്രിമം നടത്തിയതിനു കോടതി തന്നെ ബിഹാർ സർക്കാരിനെ വിമർശിച്ചുവെന്നും തേജസ്വി ചൂണ്ടിക്കാട്ടി. നീതി ആയോഗിന്റെ രേഖയിൽ ആരോഗ്യ മേഖലയിൽ ബിഹാർ പിന്നാക്കം നിൽക്കുന്നതിനു മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഉത്തരവാദിയെന്നും തേജസ്വി പറഞ്ഞു.