കോട്ടയം: താൻ രാജിവെച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് ജോസ് കെ. മാണി വീണ്ടും ഏറ്റെടുത്തതിനെച്ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം. അഞ്ച് എം.എല്‍.എമാരും മുന്നിട്ടിറങ്ങി ജോസ് കെ. മാണിയെ സ്ഥാനാര്‍ഥിയാക്കിയത് പാര്‍ട്ടിക്കുള്ളില്‍ ചേരിതിരിവിന് കാരണമായിട്ടുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മുന്‍ഗണന നല്‍കണമെന്നായിരുന്നു ഭൂരിപക്ഷം നേതാക്കളുടെയും വാദം.

യു.ഡി.എഫിലായിരിക്കെ 2018ലാണ്‌ ജോസ് കെ. മാണിക്ക് ആറുവര്‍ഷ കാലാവധിയുള്ള രാജ്യസഭാ സീറ്റ് ലഭിച്ചത്. യു.ഡി.എഫ് വിട്ടതോടെ 2021 ജനുവരിയില്‍ ജോസ് കെ. മാണി എം.പി സ്ഥാനം രാജിവെച്ചു. ഇതില്‍ അവശേഷിക്കുന്ന കാലയളവിലേക്കാണ് തെരഞ്ഞടുപ്പ്. പ്രത്യേകിച്ച്‌ സ്ഥാനമൊന്നുമില്ലാത്ത പാര്‍ട്ടി ചെയര്‍മാന്‍ ദേശീയ രാഷ്ട്രീയത്തില്‍ പോകുന്നത് ഉചിതമാണെന്ന നിലപാടില്‍ എം.എല്‍.എമാര്‍ ഉറച്ചുനിന്നപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച്‌ കെ.എം. മാണിയെപ്പോലെ ക്രൈസ്തവരുെടയും കര്‍ഷകരുടെയും നേതാവായി പാലാ മണ്ഡലം തിരിച്ചുപിടിക്കാനായിരുന്നു മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ ഉപദേശം. ഇരുചേരിക്കുമിടയിലെ അഭിപ്രായ വ്യത്യാസം പാര്‍ട്ടിയുടെ സൈബര്‍ ഗ്രൂപ്പുകളില്‍ തര്‍ക്കമായി വളര്‍ന്നിട്ടുണ്ട്. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലായില്‍ തോറ്റതോടെ അപ്രതീക്ഷിത നേട്ടം കൈവന്ന ചിലര്‍ ജോസ് കെ. മാണിയെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന് പാര്‍ട്ടിക്കുള്ളില്‍ ആരോപണമുണ്ട്. കച്ചവടതാല്‍പര്യമുള്ള പാര്‍ട്ടിയിലെ ചിലരാണ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും കോട്ടയം ജില്ലയിലെ പ്രമുഖ സി.പി.എം നേതാവിന്‍റ ഇടപെടലും ജോസ് കെ. മാണിക്ക് എതിരായ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്നും ഒരുവിഭാഗം ആരോപിക്കുന്നു. സ്ഥാനാര്‍ഥിത്വത്തിലൂടെ ജോസ് കെ. മാണി അധികാരമോഹിയായി ചിത്രീകരിക്കപ്പെടും.

സര്‍ക്കാറിന്‍റ പ്രോട്ടോകോളില്‍ ഉള്‍പ്പെടുന്ന സ്ഥാനത്ത് പാര്‍ട്ടി ചെയര്‍മാന്‍ എത്തുന്നത് നല്ലതാണെന്ന നിലപാടാണ് എം.എല്‍.എമാരെ പിന്തുണക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ ഇത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും അവര്‍ പറയുന്നു. അതിനിടെ, രാജ്യസഭ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം പ്രവര്‍ത്തകരും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടി ഭരണഘടനയുടെ 16ാം വകുപ്പ് 10ാം ഉപവകുപ്പ് പ്രകാരം നിയമസഭയിലേക്കും പാര്‍ലമെന്‍റിലേക്കുമുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കേണ്ടത് സ്റ്റിയറിങ് കമ്മിറ്റിയാണ്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 101 അംഗങ്ങളുടെ സ്റ്റിയറിങ് കമ്മിറ്റിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനാല്‍ എം.എല്‍.എമാര്‍ ഏകപക്ഷീയമായി ജോസ് കെ. മാണിയുടെ പേര് പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് അവരുടെ ആരോപണം. നവംബര്‍ 29ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ നവംബര്‍ 16 വരെ സമയമുണ്ട്. എന്നിട്ടും പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ജോസ് കെ. മാണിയെ പ്രഖ്യാപിച്ചതില്‍ ഒരു വിഭാഗം നേതാക്കള്‍ അസ്വസ്ഥരാണ്. ഭരണഘടനയുടെ 22ാം വകുപ്പ് നാലാം ഉപവകുപ്പ് പ്രകാരം സ്റ്റിയറിങ് കമ്മിറ്റിയുടെ താഴെയാണ് പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ സ്ഥാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക