ഒരേ പദവിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ വൈസ് പ്രസിഡണ്ടുമാരേയും, ജനറല്‍ സെക്രട്ടറിമാരെയും പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടന്നാണ് കെപിസിസിയുടെ തീരുമാനം. അങ്ങനെ വരുമ്ബോള്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് സ്ഥാനം പോകുമെന്ന് ഉറപ്പാണ്. പി.സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, എന്‍ സുബ്രഹ്മണ്യന്‍, പത്മജ വേണുഗോപാല്‍, തമ്ബാനൂര്‍ രവി, ശരത് ചന്ദ്രപ്രസാദ്, സി.ആര്‍ മഹേഷ്, മാത്യു കുഴല്‍ നാടന്‍, സജീവ് ജോസഫ്, ദീപ്തി മേരി വര്‍ഗീസ്, ജയ്സണ്‍ ജോസഫ് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കാണ് പദവി നഷ്ടപ്പെടുക. ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ ഡിസിസി അധ്യക്ഷന്മാരെ ഭാരവാഹി ആക്കേണ്ടതില്ലെന്നുമാണ് മാനദണ്ഡം.

ഒരാള്‍ക്ക് ഒരു പദവി നടപ്പിലാക്കുമ്ബോള്‍ ജനപ്രതിനിധികള്‍ പൂര്‍ണ്ണമായും തഴയപ്പെടുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, എന്‍ സുബ്രഹ്മണ്യന്‍, പത്മജ വേണുഗോപാല്‍ എന്നിവര്‍ ഐ ഗ്രൂപ്പിലെ പ്രധാനികളാണ്. തമ്ബാനൂര്‍ രവി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും. ഇവര്‍ക്ക് സ്ഥാനം നിഷേധിക്കുകയാണ് ഈ മാനദണ്ഡത്തിന് പിന്നിലെ ലക്ഷ്യം. മാനദണ്ഡം നടപ്പിലാക്കുന്നതിലൂടെ മുതിര്‍ന്ന നേതാക്കളുടെ പാര്‍ട്ടിയിലെ സ്വാധീനം കുറയ്ക്കാനാണ് കെപിസിസി നേതൃത്വം ശ്രമിക്കുന്നത്. മാനദണ്ഡങ്ങള്‍ കെപിസിസി അധ്യക്ഷനും വര്‍ക്കിങ് പ്രസിഡണ്ടുമാര്‍ക്കും ബാധകമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കെപിസിസി അദ്ധ്യക്ഷന്‍ സുധാകരനും വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ദിഖ്, പി.ടി തോമസ് എന്നിവര്‍ ജനപ്രതിനിധികളാണെന്ന് മാനദണ്ഡങ്ങളെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുനഃസംഘടന ഈമാസം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് കെപിസിസി നേതൃത്വം ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകളായി സംസ്ഥാനത്തു കോണ്‍ഗ്രസിനെ ചലിപ്പിക്കുകയും നയിക്കുകയും ചെയ്ത രണ്ട് പ്രബല ഗ്രൂപ്പുകളെ ദുര്‍ബലമാക്കി പുതിയ ചേരിയുടെ ഉദയമാണ് മാറ്റങ്ങള്‍ക്ക് കാരണം. എ.കെ. ആന്റണിയില്‍നിന്ന് ഏറ്റുവാങ്ങി ഉമ്മന്‍ ചാണ്ടി കൊണ്ടുനടക്കുന്ന എ ഗ്രൂപ്പിനെയും കെ. കരുണാകരനില്‍നിന്നു രമേശ് ചെന്നിത്തല ഏറ്റെടുത്ത ഐ ഗ്രൂപ്പിനെയുമാണു പുതിയ അച്ചുതണ്ട് തകര്‍ത്തത്. ഇതോടെ ഗ്രൂപ്പ് മാനേജര്‍മാരുടെ പരസ്യ പ്രസ്താവന പോലും അച്ചടക്ക നടപടിക്ക് കാരണമായി.

ഔദ്യോഗികനേതൃത്വമെന്ന പുതിയ ശാക്തികചേരിക്കെതിരേ പിടിച്ചുനില്‍ക്കാന്‍ പരമ്ബരാഗതവൈരികളായ എ, ഐ ഗ്രൂപ്പുകളുടെ സഖ്യം രൂപപ്പെട്ടിട്ടുണ്ട്. ഡി.സി.സി. അധ്യക്ഷപ്പട്ടികയിലേറ്റ പരുക്ക് കെപിസിസി. ഭാരവാഹിപ്പട്ടികയില്‍ ആവര്‍ത്തിക്കുമെന്നും ഇവര്‍ക്ക് അറിയാം. ഈ സാഹചര്യത്തിലാണ് കരുതലോടെ നീങ്ങുന്നത്. ജംബോ കമ്മറ്റിക്ക് സാധ്യതയില്ലാത്തതും ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയാണ്. നാല് ഉപാധ്യക്ഷന്മാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, 25 നിര്‍വാഹകസമിതിയംഗങ്ങള്‍ എന്നിവരെയാണു കണ്ടത്തണ്ടത്. എങ്ങനെയും കെപിസിസി. തിരിച്ചുപിടിക്കുകയാണു ഗ്രൂപ്പുകളുടെ ലക്ഷ്യം. കെ.സി. വേണുഗോപാല്‍-കെ. സുധാകരന്‍-വി.ഡി. സതീശന്‍ അച്ചുതണ്ട് എ, ഐ ഗ്രൂപ്പുകളില്‍നിന്നു നിരവധി നേതാക്കളെ അടര്‍ത്തിയെടുത്ത് പുതിയ സമവാക്യം രൂപപ്പെടുത്തിക്കഴിഞ്ഞു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക