ഹൈക്കോടതിയില്‍ ജസ്റ്റിസ് എ ബദറുദ്ദീനെതിരെ പരസ്യപ്രതിഷേധം സംഘടിപ്പിച്ച് അഭിഭാഷക അസോസിയേഷൻ. അഭിഭാഷകയെ അപമാനിക്കും വിധം ബദറുദ്ദീൻ സംസാരിച്ചെന്നാണ് ആരോപണം.ചേംബറില്‍ വച്ച് മാപ്പ് പറയാമെന്ന് ബദറുദ്ദീൻ വ്യക്തമാക്കിയെങ്കിലും തുറന്ന കോടതിയില്‍ മാപ്പ് പറയണമെന്നാണ് അഭിഭാഷക അസോസിയേഷന്റെ ആവശ്യം.
തുറന്നകോടതില്‍ ഇന്നലെ ബദറുദ്ദീൻ ഒരു കേസ് പരിഗണിക്കുന്നതിനിടയിലാണ് സംഭവം ഉണ്ടായത്.മാസങ്ങള്‍ക്ക് മുൻപ് ഈ കേസിന് ആദ്യമായി ഹാജരായത് അലക്സ് എന്ന അഭിഭാഷകനായിരുന്നു. അദ്ദേഹം ഒരു മാസം മുൻപ് മരണപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ അഭിഭാഷകയായ ഭാര്യയാണ് കോടതിയില്‍ കേസിനായി ഹാജരായി വക്കാലത്ത് മാറ്റാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ മോശം രീതിയിലാണ് ബദറുദ്ദീൻ സംസാരിച്ചത്. ഇതില്‍ ഇന്നലെ തന്നെ 50 അഭിഭാഷകർ ചേർന്ന് അഭിഭാഷക അസോസിയേഷൻ സെക്രട്ടറിക്ക് പരാതി നല്‍കുകയായിരുന്നു.
ഇതോടെ വിഷയത്തില്‍ ചീഫ് ജസ്റ്റിസും ഇടപെട്ടു. ചേംബറില്‍ വച്ച് അഭിഭാഷകയോട് മാപ്പ് പറയാൻ തയ്യാറാണെന്ന് ബദറുദ്ദീൻ അറിയിച്ചെങ്കിലും അഭിഭാഷക അസോസിയേഷൻ തയ്യാറായില്ല. അഭിഭാഷക അസോസിയേഷൻ ഇന്ന് ഒരു മണിക്ക് യോഗം ചേർന്ന് പ്രമേയം പാസാക്കി ജസ്റ്റിസ് ബദറുദ്ദീൻ അദ്ധ്യക്ഷനായ കോടതി ബഹിഷ്‌കരിച്ച് മുന്നോട്ട് പോകാനുളള തീരുമാനത്തിലാണ്.





