സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന സംഘം പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എരുമേലി സ്വദേശി പ്രവീണ്‍ എന്നയാളാണ് കൊച്ചി കലാഭവൻ റോഡില്‍ മോക്ഷ എന്ന പേരില്‍ സ്പാ നടത്തിയിരുന്നത്. ഈ ആയുർവേദ സ്പായുടെ മറവിലാണ് ഇയാള്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്.
ഓരോ മാസവും ലക്ഷങ്ങളാണ് ഇയാള്‍ അനാശാസ്യ കേന്ദ്രത്തിലൂടെ സമ്ബാദിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്പായുടെ നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീണ്‍ ഉള്‍പ്പെടെ 12 പേരെയാണ് എറണാകുളം സെൻട്രല്‍ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ എട്ട് യുവതികളും നാല് പുരുഷന്മാരുമാണ്.
മോക്ഷ സ്പായില്‍ അനാശാസ്യ കേന്ദ്രം പ്രവർത്തിക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. മോക്ഷ സ്പാ കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രമാണെന്നു പൊലീസ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് സ്ത്രീകളെ എത്തിച്ച് ഇവർ ഇടപാടുകള്‍ നടത്തി. മൂന്നു മാസം നീണ്ട നിരീക്ഷണത്തിനൊടുവിലാണു നടപടി. നടത്തിപ്പുകാരൻ പ്രവീണിന്റെ അക്കൗണ്ടിലേക്ക് ഈ വർഷം ഇടപാടുകാരില്‍നിന്ന് 1.68 കോടി രൂപ എത്തിയെന്നും പൊലീസ് വ്യക്തമാക്കി.