കാമുകിയെ വിവാഹം കഴിക്കാൻ സമ്മതിക്കാതിരുന്ന അമ്മയെ യുവാവ് കൊലപ്പെടുത്തി. പടിഞ്ഞാറൻ ഡല്‍ഹിയിലെ ഖയാലയില്‍ താമസിക്കുന്ന സുലോചനയെയാണ് ഇളയമകനായ സാവൻ(20) അതിക്രൂരമായി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കേസില്‍ പ്രതിയായ സാവനെ പോലീസ് അറസ്റ്റ് ചെയ്തു.

അമ്മയെ കൊലപ്പെടുത്തിയശേഷം സംഭവം കവർച്ചയ്ക്കിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിതീർക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പ്രതി തന്നെയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ വിവരമറിയിച്ചത്. അമ്മയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയെന്നും അമ്മയുടെ കമ്മലുകള്‍ കാണാനില്ലെന്നുമായിരുന്നു യുവാവ് പോലീസിനോട് പറഞ്ഞത്. എന്നാല്‍, പോലീസ് വീട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ കവർച്ച നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. മാത്രമല്ല, സുലോചന ധരിച്ചിരുന്ന കമ്മലുകള്‍ മാത്രമാണ് നഷ്ടമായിരിക്കുന്നതെന്നും വീട്ടിലെ വിലപ്പിടിപ്പുള്ള മറ്റുവസ്തുക്കളൊന്നും നഷ്ടമായിട്ടില്ലെന്നും പോലീസിന് വ്യക്തമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ ഇളയമകനെ വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ വിവാഹത്തിന് സമ്മതിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് സാവൻ അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിച്ചാല്‍ സ്വത്ത് നല്‍കില്ലെന്നും സുലോചന മകനോട് പറഞ്ഞിരുന്നു. സാവനിന്റെ മൂത്തസഹോദരനായ കപിലി(27)ന്റെ വിവാഹം ഉടൻ നടത്താനായി വീട്ടുകാർ തീരുമാനിച്ചിരുന്നു. ഈ വേളയിലാണ് തനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്നും തന്റെ വിവാഹവും നടത്തിതരണമെന്നും സാവൻ അമ്മയോട് ആവശ്യപ്പെട്ടത്. ഏറെക്കാലമായി പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും യുവാവ് അമ്മയോട് വെളിപ്പെടുത്തി.

എന്നാല്‍, സുലോചന വിവാഹത്തിന് സമ്മതിച്ചില്ല. മാത്രമല്ല, ഇനി ഇക്കാര്യം സംസാരിച്ചാല്‍ സ്വത്തിന്റെ വീതം തരില്ലെന്നും മകനെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു. അമ്മയെ കൊലപ്പെടുത്തിയശേഷം സംഭവം കവർച്ചയ്ക്കിടെ നടന്ന കൊലപാതകമായി ചിത്രീകരിക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിനായി അമ്മ ധരിച്ചിരുന്ന കമ്മലുകളും ഇയാള്‍ തന്നെ ഊരിയെടുക്കുകയായിരുന്നു. പ്രതിയായ സാവൻ ഡ്രൈവറായി ജോലിചെയ്തുവരികയാണ്. തന്റെ ജോലിയില്‍നിന്നുള്ള വരുമാനമെല്ലാം അമ്മയെ ഏല്‍പ്പിക്കുന്നതായിരുന്നു യുവാവിന്റെ രീതി. അതിനാലാണ് വിവാഹം നടത്തിത്തരാനും യുവാവ് അമ്മയോട് ആവശ്യപ്പെട്ടതെന്നും പോലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക