കോട്ടയം ഉൾപ്പെടെ കേരളത്തിലെ എല്ലാ ജില്ലകളിലും പുതിയ ഡിസിസി അധ്യക്ഷന്മാർ ഈയാഴ്ച അവസാനത്തോടുകൂടി തന്നെ നിയമിതരാകും എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിൽ അല്ല ഇത്തവണ അധ്യക്ഷൻമാരെ നിയമിക്കുന്നത് എന്ന് പറയുമ്പോഴും, കോട്ടയം ജില്ലയിൽ ഉമ്മൻചാണ്ടിയുടെ താൽപര്യങ്ങൾ പരിഗണിച്ച് കൊണ്ടുമാത്രമേ ഒരു ജില്ലാ അധ്യക്ഷൻ വരുവാൻ സാധ്യതയുള്ളൂ. എ ഐ വിഭാഗങ്ങളിൽ നിന്ന് ഒന്നിലധികം ആളുകൾ പദവിക്കുവേണ്ടി ശക്തമായ അവകാശവാദവുമായി രംഗത്തുണ്ട്.
എ ഗ്രൂപ്പിൽ നിന്ന് ഉയർന്നുകേൾക്കുന്ന പേരുകൾ നാട്ടകം സുരേഷ്, യൂജിൻ തോമസ്, ഫിൽസൺ മാത്യൂസ് എന്നിവരുടേതാണ്. ഐ ഗ്രൂപ്പിൽ നിന്ന് ബിജു പുന്നത്താനം, ഫിലിപ്പ് ജോസഫ്, ജോസി സെബാസ്റ്റ്യൻ എന്നിവരുടെ പേരുകളും ഉയർന്നു വരുന്നുണ്ട്. മുൻ ഡിസിസി പ്രസിഡൻറ് ടോമി കല്ലാനി, ഐഎൻടിയുസി മുൻ ജില്ലാ പ്രസിഡൻറ് തോമസ് കല്ലാടൻ,സിബി ചേനപ്പാടി എന്നിവരും പദവി ലക്ഷ്യമിട്ട് കരുക്കൾ നീക്കുന്നുണ്ട്. എന്നാൽ കോട്ടയം ജില്ലയെ സംബന്ധിച്ച് ഗ്രൂപ്പുകൾ ഔദ്യോഗികമായി പട്ടിക നൽകിയിട്ടില്ല എന്നും ചില കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാകുന്ന വാർത്തകൾ സൂചിപ്പിക്കുന്നു.
ഉമ്മൻചാണ്ടിയുടെ മനോഹിതം അനുസരിച്ചാവും തീരുമാനം എന്നതിനാലാണ് ഗ്രൂപ്പുകൾ ഔദ്യോഗിക പട്ടിക നൽകാത്തത് എന്നും വിവരമുണ്ട്. തർക്കങ്ങൾ ഉയരാനിടയുള്ള സാഹചര്യത്തിൽ സമവായ നിർദ്ദേശമായി മുതിർന്ന നേതാവ് കെ സി ജോസഫ് ഡിസിസി അധ്യക്ഷൻ ആകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇരിക്കൂർ സീറ്റ് നിഷേധിക്കപ്പെട്ട അദ്ദേഹം ഇപ്പോൾ പൂർണമായും കോട്ടയത്ത് തന്നെ ഉള്ളതിനാൽ കോട്ടയം ജില്ലയിൽ ഡിസിസി നേതൃസ്ഥാനത്തേക്ക് ഉമ്മൻചാണ്ടി തൻറെ ഏറ്റവും വിശ്വസ്തനായ നേതാവിനെ നിയോഗിക്കാനുള്ള സാധ്യതകളാണ് കെ സി യുടെ പേര് ഉയർന്നു വരാൻ കാരണം. എ ഗ്രൂപ്പിന് ഉള്ളിൽനിന്നുതന്നെ ഒന്നിലധികം പേരുകൾ ഉയർന്നു വരുമ്പോൾ തർക്കങ്ങൾ ഒഴിവാക്കാനും കെ സി ജോസഫിനെ നിയോഗിക്കാൻ ഏറെ സാധ്യതയാണുള്ളത്.