കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരം നടക്കുന്ന എലിക്കുളം പഞ്ചായത്ത് ഇളങ്ങുളം വാര്‍ഡില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. യുഡിഎഫ് സ്ഥാനാര്‍ഥി ജെയിംസ് ജീരകത്തിലിന്റെ മകന്‍ ജിന്‍സ് ജെ ജീരകത്തിലിനു മര്‍ദനമേറ്റു.ഡിവൈഎഫ്ഐ പ്രവർത്തകരാണ് സ്ഥാനാർഥിയുടെ മകൻ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണമുണ്ടായത് എന്നാണ് വിവരം. പരാജയഭീതി മൂലം തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ഉള്ള കേരള കോൺഗ്രസ് എൽഡിഎഫ് ശ്രമമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ ആരോപിക്കുന്നത്. മുന്‍ അകലക്കുന്നം എംഎല്‍എ ജെ എ ചാക്കോയുടെ മകനാണ് സ്ഥാനാര്‍ഥി ജെയിംസ്.
കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ എത്തിയതിന്റെ പശ്ചാത്തലത്തില്‍ കടുത്ത മത്സരമാണ് ഇളങ്ങുളത്ത് നടക്കുന്നത്. യുഡിഎഫ് കോട്ടയാണ് ഈ വാര്‍ഡ്. കഴിഞ്ഞ തവണ റിബല്‍ സ്ഥാനാര്‍ഥിക്കായിരുന്നു ജയം. വാര്‍ഡ് പിടിക്കാന്‍ ഇരു മുന്നണികളും കടുത്ത പോരാട്ടത്തിലാണ്. പ്രചാരണം നയിച്ചത് മന്ത്രിയും എംഎല്‍എമാരുമാണ്. വ്യാഴാഴ്ചയാണു വോടെണ്ണല്‍.കേരള കോൺഗ്രസ് പ്രചാരണത്തിന് മന്ത്രി റോഷി അഗസ്റ്റിനും ജോസ് കെ മാണിയും ഇറങ്ങിയപ്പോൾ യുഡിഎഫിനു വേണ്ടി പ്രമുഖ നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി ജെ ജോസഫ്, മാണി സി കാപ്പൻ എന്നിവർ രംഗത്തിറങ്ങിയിരുന്നു.
കേരള കോൺഗ്രസും, കോൺഗ്രസ്സും നേരിട്ട് മത്സരിക്കുന്ന പാലാ നിയോജകമണ്ഡലത്തിലെ എലിക്കുളം പഞ്ചായത്തിൽ ഇരുമുന്നണികൾക്കും പോരാട്ടം നിർണായകമാണ്. പാലായിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റ പരാജയത്തിന് പശ്ചാത്തലത്തിൽ ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം വിജയം അഭിമാന പ്രശ്നമാണ്. തിരഞ്ഞെടുപ്പ് ദിവസം ബൂത്തിൽ കാര്യങ്ങൾ നിയന്ത്രിക്കുവാൻ ജില്ലാ പ്രസിഡൻറ് സമീപ കേരളം നേരിട്ട് എത്തിയത് ഇതിന് തെളിവാണ്. ഉൾപ്പാർട്ടി തർക്കങ്ങൾ മൂലം റിബൽ സ്ഥാനാർഥി വിജയിച്ച വാർഡ് തിരികെ പിടിക്കേണ്ടത് കോൺഗ്രസിനും നിർണായകമാണ്.