സംരംഭക സൗഹാർദ്ദം എന്ന് അവകാശപ്പെടുന്ന കേരളത്തിൽ പട്ടാപ്പകൽ യുവ സംരംഭകനെ പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഈ നീതി നിഷേധം ചോദ്യം ചെയ്ത സാമൂഹ്യ പ്രവർത്തകനെതിരെ ക്രിമിനൽ കുറ്റവും ചുമത്തി. സംഭവം ചെറായിയിലാണ്. വിശദാംശങ്ങൾ ചുവടെ വായിക്കാം.
ചെറായി ബീച്ചിൽ മറൈൻ അക്വേറിയം നടത്തുന്ന യുവ സംരംഭകനാണ് പോലീസ് ഗുണ്ടായിസത്തിന് ഇരയായത്. ഔദ്യോഗിക വാഹനത്തിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥൻ ഇയാളോട് ടിക്കറ്റ് ചാർജ് ആയ 50 രൂപ ഇനിമുതൽ ഈടാക്കരുത് പകരം 20 രൂപ ഈടാക്കിയാൽ മതി എന്നാണ് ആവശ്യപ്പെട്ടത്. സഭ്യമല്ലാത്ത ഭാഷയിൽ എടാ പോടാ വിളിയുടെ അകമ്പടിയോടുകൂടിയായിരുന്നു പോലീസ് ഏമാന്റെ ആജ്ഞ.
ഈ സമയത്ത് അക്വേറിയം സന്ദർശിക്കാൻ എത്തിയ സാമൂഹ്യ പ്രവർത്തകനും വീ ഫോർ കൊച്ചി പ്രസിഡണ്ടുമായ നിപുൺ ചെറിയാൻ വിഷയത്തിൽ ഇടപെട്ടു. എന്തിനാണ് അയാളെ ചോദ്യം ചെയ്യുന്നത് എന്ന് നിപുൺ ചെറിയാൻ ആരായുമ്പോൾ ഇയാൾ അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നു എന്ന പരാതി ഫോണിൽ ലഭിച്ചു എന്ന വാദമാണ് പോലീസ് ഉദ്യോഗസ്ഥൻ ഉന്നയിക്കുന്നത്. തന്നെ ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്ത പോലീസ് ഉദ്യോഗസ്ഥൻ പിന്നീട് നിപുൺ ചെറിയാന് എതിരെ കയർക്കുകയായിരുന്നു.
നിന്റെ പേരും അഡ്രസ്സും പറയടാ, നീ വന്ന വണ്ടി ഏതാണ് എന്നെല്ലാം ചോദിച്ചായിരുന്നു പൗരന്റെ അവകാശങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് അനീതിയെ ചോദ്യം ചെയ്ത വ്യക്തിക്കെതിരെയുള്ള പോലീസ് കടന്നുകയറ്റം. എന്നാൽ പോലീസ് ഗുണ്ടായിസത്തിന് മുന്നിൽ ഭയപ്പെടാതെ വി ഫോർ കൊച്ചിൻ നേതാവ് നീതിക്കുവേണ്ടി ശബ്ദിച്ചു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചു എന്ന കുറ്റം ചുമത്തി ഇയാൾക്കെതിരെ കേസെടുക്കുകയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.