![](https://keralaspeaks.news/wp-content/uploads/2024/06/n61796837417186009946673421d9fec045bccf2f5e1cc6d2c3e5fa18ec2eacf605e68b610f47e28e369b26-780x470.jpg)
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി പദത്തിലെത്തിയതിന് പിന്നാലെ പെൻഷൻ പദ്ധതിയുടെ പേരില്‍ നിന്ന് വൈഎസ്‌ആറിനെ പുറത്താക്കി എൻ.ചന്ദ്രബാബു നായിഡു. പകരം തെലുങ്ക് ദേശം പാർട്ടിയുടെ (ടിഡിപി) സ്ഥാപക പ്രസിഡൻ്റും മുൻ മുഖ്യമന്ത്രിയുമായ എൻ.ടി. രാമറാവുവിന്റെ പേര് പുനഃസ്ഥാപിച്ചു. കഴിഞ്ഞ വ്യാഴാഴ്ച അധികാരമേറ്റതിന് തൊട്ടുപിന്നാലെ ഒപ്പുവെച്ച ആദ്യത്തെ അഞ്ച് ഫയലുകളില്‍ ഒന്നിലാണ് പാവപ്പെട്ടവർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷന്റെ പേര് മാറ്റാൻ അനുമതി നല്‍കിയത്. വൈഎസ്‌ആർ ഭറോസ എന്നറിയപ്പെട്ടിരുന്ന പദ്ധതിയുടെ പേര് എൻടിആർ ഭറോസ എന്നാക്കിയാണ് മാറ്റിയത്.
2014 മുതല്‍ 2019 വരെയുള്ള ടിഡിപി ഭരണകാലത്ത് പ്രചാരത്തില്‍ ഉണ്ടായിരുന്ന പദ്ധതി നേരത്തെ എൻടിആറിന്റെ പേരിലായിരുന്നു. എന്നാല്‍ പദ്ധതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുകയും തുക വർധിപ്പിക്കുകയും ചെയ്താണ് ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി പിതാവ് വൈഎസ് രാജശേഖര റെഡ്ഡിയുടെ (വൈഎസ്‌ആർ) പേരിലേക്ക് പദ്ധതി മാറ്റിയത്. ചന്ദ്ര ബാബു നായിഡുവിന്റെ ഭാര്യാ പിതാവ് കൂടിയാണ് എൻടിആർ എന്നറിയപ്പെടുന്ന എന്‍ താരക രാമറാവു.
സംസ്ഥാനത്തുടനീളം 200 ഇടങ്ങളില്‍ അഞ്ച് രൂപയ്ക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും വില്‍ക്കുന്ന ‘അണ്ണാ കാൻ്റീനുകള്‍’ പുനരുജ്ജീവിപ്പിക്കുന്നതിനും നായിഡു അംഗീകാരം നല്‍കി. ജനങ്ങള്‍ക്കിടയില്‍ എൻടിആർ സ്നേഹപൂർവ്വം ‘അണ്ണാ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ജഗൻ സർക്കാർ ഈ പദ്ധതി പിരിച്ചുവിടുകയും സർക്കാർ ഓഫീസുകള്‍ സ്ഥാപിക്കാൻ കെട്ടിടങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. ചൂടുള്ളതും വൃത്തിയുള്ളതുമായ ഭക്ഷണം നല്‍കുന്നതിനുള്ള ആവി പാചക യന്ത്രങ്ങളുള്ള ഈ കെട്ടിടങ്ങളില്‍ പലതും ഉപേക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഈ രണ്ട് പദ്ധതികള്‍ പുനഃസ്ഥാപിക്കുന്നത് ഒരു ആരംഭം മാത്രമാവുമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എൻടിആറിന്റെ പ്രതിച്ഛായ പുനഃസ്ഥാപിക്കാനായി ഈ പദ്ധതികള്‍ക്ക് പുറമെ മറ്റ് പദ്ധതികളുടെയും പേര് മാറ്റാൻ സർക്കാർ തയാറെടുക്കുന്നുവെന്നും റിപ്പോർട്ടുകള്‍ ഉണ്ട്.
വിജയവാഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈഎസ്‌ആർ ഹെല്‍ത്ത് സയൻസസ് യൂണിവേഴ്സിറ്റിയുടെ പെരുമാറ്റുമെന്ന ഊഹാപോഹങ്ങള്‍ ഇതിനോടകം തന്നെ ശക്തമാണ്. 1986ല്‍ മുഖ്യമന്ത്രിയായിരിക്കെ മെഡിക്കല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യത്തിന് മാത്രമായി ഒരു സർവ്വകലാശാല സ്ഥാപിക്കുന്നതിന് മുൻ കൈ എടുത്തത് എൻടിആർ ആണ്. എന്നാല്‍ ജഗൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സർവകലാശാലയുടെ പേര് മാറ്റുകയായിരുന്നു. നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു ജഗൻ സർക്കാരിന്റെ നടപടി. ഒറ്റരാത്രികൊണ്ട് അദ്ദേഹം തീരുമാനമെടുത്ത് ഒരു ഓണ്‍ലൈൻ മന്ത്രിസഭാ യോഗം വിളിച്ചുചേർത്ത് കരട് ബില്ലിന് അംഗീകാരം നല്‍കി. സ്പീക്കറുടെ പോഡിയത്തില്‍ കയറുകയും കടലാസുകള്‍ കീറുകയും കഷണങ്ങള്‍ വലിച്ചെറിയുകയും ചെയ്ത ടിഡിപി അംഗങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയില്‍ മണിക്കൂറുകള്‍ക്കകം ബില്‍ നിയമസഭ പാസാക്കുകയും ചെയ്തു. പിന്നാലെ സംസ്ഥാനത്ത് വിഷയത്തെ ചൊല്ലി പല സംഘർഷങ്ങളും ഉണ്ടായിരുന്നു.
വയോജനങ്ങള്‍ (ഒഎപി), വിധവകള്‍, നെയ്ത്തുകാർ, കള്ള് ചെത്തുതൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, അവിവാഹിതരായ സ്ത്രീകള്‍, പരമ്ബരാഗത ചെല്ലുത്തൊഴിലാളികള്‍, ട്രാൻസ്‌ജെൻഡർമാർ, ഡാപ്പു കലാകാരന്മാർ, കലാകാരന്മാർ തുടങ്ങിയവർക്കുള്ള പെൻഷൻ തുക നിലവിലുള്ള 3,000 രൂപയില്‍ നിന്ന് പ്രതിമാസം 4,000 രൂപയായി ഉയർത്താനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.