![](https://keralaspeaks.news/wp-content/uploads/2024/06/n6176059101718518779885cbf082819a0906ace1349f5dd4fa2b5fd51fa78cd9086e7c3a1dfe386020c417-780x470.jpg)
കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ ആളുകള്‍ നോക്കിനില്‍ക്കേ റോഡിലിട്ട് കൊലപ്പെടുത്തി. ഹൈദരാബാദിലെ ആസിഫ് നഗറിലാണ് മൂന്നംഗസംഘം യുവാവിനെ പിന്തുടർന്നെത്തി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന്റെ നടുക്കുന്ന വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയാണ് ആസിഫ് നഗറില്‍ അതിദാരുണമായ കൊലപാതകം നടന്നത്. തപ്പാഛബുത്ര സ്വദേശി മുഹമ്മദ് ഖുത്തുബുദ്ധീൻ(27) ആണ് കൊലപ്പെട്ടത്. താഹിർ, ഷെയ്ഖ് അമാൻ, സവീർ എന്നിവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. താഹിറിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ഖുത്തുബുദ്ധീൻ പ്രതിയാണെന്നും ഇതിന്റെ പ്രതികാരമായിട്ടാണ് യുവാവിനെ റോഡിലിട്ട് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 10.30-ഓടെ ഖുത്തുബുദ്ധീൻ തിരക്കേറിയ റോഡിലൂടെ നടന്നുവരുന്നതിനിടെയാണ് പ്രതികള്‍ ഇയാളെ പിന്തുടർന്നത്. യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികള്‍ പിന്തുടർന്നെത്തി കീഴ്പ്പെടുത്തി. പിന്നാലെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. റോഡില്‍ വീണ യുവാവിനെ വടി കൊണ്ട് നിരന്തരം മർദിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു.
യുവാവിനെ ക്രൂരമായി ആക്രമിക്കുന്നത് കണ്ട് ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൊലപാതകത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തുണ്ടായിരുന്നവർ മൊബൈല്‍ഫോണില്‍ പകർത്തിയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് താഹിറിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ഖുത്തുബുദ്ധീൻ അറസ്റ്റിലായത്.
Brazen murder on crowded streets of #Hyderabad!
— Nabila Jamal (@nabilajamal_) June 14, 2024
Person named Abdul Quddus attacked by unknown assailants in Asif Nagar police station limits. No arrests yet pic.twitter.com/ky00Y8hP8Q
തുടർന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയതോടെ താഹിറും സംഘവും പ്രതികാരം ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം ഖുത്തുബുദ്ധീനെ പ്രതികള്‍ നിരന്തരം നിരീക്ഷിച്ചിരുന്നതായാണ് വിവരം. ഇതിനൊടുവിലാണ് വ്യാഴാഴ്ച രാത്രി ആസിഫ് നഗറില്‍വെച്ച് കുത്തിക്കൊലപ്പെടുത്തിയത്.