കേരളത്തിൽ ബിജെപിക്ക് വേണ്ടി ചരിത്രത്തിൽ ആദ്യമായി എംപി സ്ഥാനം നേടിയെടുത്ത സുരേഷ് ഗോപി ഇന്ന് കേന്ദ്ര മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. എന്നാൽ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് പോലെ അദ്ദേഹം ക്യാബിനറ്റ് പദവിയുള്ള കേന്ദ്രമന്ത്രി ആവില്ല എന്ന് വ്യക്തമായി കഴിഞ്ഞു. മൂന്നാം മോദി സർക്കാരിലെ ക്യാബിനറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇതിനകം പൂർത്തിയായി. ഈ കൂട്ടത്തിൽ സുരേഷ് ഗോപി ഇല്ല.
നിലവിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരാണ്. ഈ പട്ടികയിൽ അദ്ദേഹം ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. ജോർജ് കുര്യനും സുരേഷ് ഗോപിയും സഹമന്ത്രിമാരാകും എന്നതാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇതിൽ സുരേഷ് ഗോപിക്ക് സ്വതന്ത്ര ചുമതല നൽകാൻ സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ താരത്തിന്റെ സ്വന്തം അഭ്യർത്ഥനപ്രകാരം തന്നെയാണ് അദ്ദേഹത്തെ ക്യാബിനറ്റ് പദവിയിൽ നിന്ന് ഒഴിവാക്കിയത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. നേരത്തെ കരാറിൽ ഏർപ്പെട്ട ബിഗ് ബജറ്റ് സിനിമകളുടെ ചിത്രീകരണം സുരേഷ് ഗോപിക്ക് പൂർത്തിയാക്കാൻ ഉണ്ട്. അതുകൊണ്ടുതന്നെ ക്യാബിനറ്റ് മന്ത്രി എന്ന നിലയിൽ ഉത്തരവാദിത്ത നിർവഹണത്തിന് അദ്ദേഹത്തിന് പരിമിതികൾ ഉണ്ടാകുമായിരുന്നു.
നേരത്തെ മന്ത്രി പദവി ഏറ്റെടുക്കാൻ സുരേഷ് ഗോപി വിസമ്മതിച്ചിരുന്നു. ഇന്ന് രാവിലെ വരെ മന്ത്രി പദവി ഏറ്റെടുക്കാൻ ഇല്ല എന്ന നിലപാടിൽ ആയിരുന്നു സൂപ്പർതാരം. സിനിമ തിരക്കാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നത്. രണ്ടുവർഷത്തേക്ക് മന്ത്രി പദവി ഏറ്റെടുക്കാനുള്ള വിമുഖത അദ്ദേഹം നേതാക്കളോട് വ്യക്തമാക്കിയിരുന്നു.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശത്തെ തുടർന്ന് അദ്ദേഹം മന്ത്രി പദവി ഏറ്റെടുക്കാം സമ്മതിക്കുകയായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് 12.30ന് അദ്ദേഹം വിമാന മാർഗത്തിൽ ദില്ലിയിലേക്ക് എത്തി. അമ്മയും ഭാര്യയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. സുരേഷ് ഗോപി സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപിയെ ശാക്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അഭ്യൂഹങ്ങൾ ഉണ്ട്. സുരേഷ് ഗോപി തൃശ്ശൂരിൽ നേടിയ വിജയത്തിന്റെ ഊർജ്ജം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞതും 10 സീറ്റ് എങ്കിലും പിടിച്ചെടുക്കാൻ തങ്ങളെ സഹായിക്കുമെന്നാണ് ബിജെപി വിലയിരുത്തൽ.