49 സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം പന്നികളെ തീറ്റിച്ചു; കാനഡയിലെ കുപ്രസിദ്ധ സീരിയൽ കില്ലർ ജയിലിൽ കൊല്ലപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം.
കാനഡയിലെ കുപ്രസിദ്ധ സീരിയല്‍ കില്ലർ റോബർട്ട് പിക്ടണ്‍(74) ജയിലിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ക്യുബെക്കിലെ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയാണ് പിക്ടണെ മറ്റൊരു തടവുകാരൻ ആക്രമിച്ചത്. തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മേയ് 19-നാണ് റോബർട്ട് പിക്ടണ്‍ ജയിലില്‍ ആക്രമിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സഹതടവുകാരനായ 51-കാരനെ കസ്റ്റഡിയിലെടുത്തതായും പോലീസ് വക്താവ് അറിയിച്ചു.
ലോകമാകെ കുപ്രസിദ്ധി നേടിയ കൊടുംക്രിമിനലായിരുന്നു റോബർട്ട് പിക്ടണ്‍. 90-കളുടെ അവസാനം മുതല്‍ നിരവധി സ്ത്രീകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. പന്നി ഫാം നടത്തിയിരുന്ന പിക്ടണ്‍ കാനഡയിലെ വാൻക്യുവറിലുള്ള ലെംഗികത്തൊഴിലാളികളെയും മയക്കുമരുന്ന് ഉപയോഗിച്ച് തെരുവുകളില്‍ കഴിയുന്ന സ്ത്രീകളെയുമാണ് ലക്ഷ്യമിട്ടിരുന്നത്. തുടർന്ന് ഇവരെ കൊലപ്പെടുത്തിയശേഷം മൃതദേഹാവശിഷ്ടങ്ങള്‍ പന്നികള്‍ക്ക് തീറ്റയായി നല്‍കുന്നതായിരുന്നു ഇയാളുടെ രീതി.
വാൻക്യുവറിലെ വിവിധയിടങ്ങളില്‍നിന്ന് കാണാതായ ഡസൻകണക്കിന് സ്ത്രീകള്‍ക്കായി നടത്തിയ അന്വേഷണത്തിലാണ് പിക്ടണിന്റെ കൊടുംക്രൂരത പുറംലോകമറിഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ പന്നിഫാമില്‍നിന്ന് 33-ഓളം സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതായാണ് റിപ്പോർട്ട്.
2007-ല്‍ പ്രതിയെ 25 കൊല്ലം പരോളില്ലാതെ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചു. 26 സ്ത്രീകളെ കൊലപ്പെടുത്തിയതിനാണ് പ്രതിക്കെതിരേ കുറ്റംചുമത്തിയിരുന്നത്. ഇതിനിടെ താൻ 49 സ്ത്രീകളെ കൊലപ്പെടുത്തിയതായി പിക്ടണ്‍ പോലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സ്ത്രീകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഇവരുടെ മൃതദേഹം പന്നികള്‍ക്ക് നല്‍കിയതായും പ്രതി പറഞ്ഞിരുന്നു.