![](https://keralaspeaks.news/wp-content/uploads/2024/05/n6117751701716703915511033aa88772fe8d299ab13cbe67d95e422059a8b7d370b805a25b7bf39809d321.jpg)
ബാർ കോഴ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് റിയാസിനേയും എംബി രാജേഷിനേയും മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. കോഴ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. ഒരു വിട്ടുവീഴ്ചക്കും പ്രതിപക്ഷം തയ്യാർ അല്ല. ശക്തമായ സമരം നടത്തുമെന്നും മുരളീധരൻ പ്രഖ്യാപിച്ചു.
മദ്യനയം അനുകൂലമാക്കാൻ ബാർ ഉടമകള്‍ കോഴ നല്‍കണമെന്ന ബാർ ഉടമകളുടെ അസോസിയേഷൻ നേതാവ് അനിമോന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. ഇപ്പോള്‍ അനിമോൻ മലക്കം മറിഞ്ഞത് കൂടുതല്‍ ദുരൂഹത ഉണ്ടാക്കുന്നു. ഇനി മലക്കം മറിഞ്ഞിട്ട് കാര്യമില്ല. ബാർ കോഴയില്‍ പ്രതിപക്ഷം സഭയിലും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തും. ആരോപണത്തില്‍ നിന്നും രക്ഷപ്പെടാൻ മന്ത്രിമാർ വിദേശത്തേക്ക് പോയി. ആരാണ് ഈ വിദേശ യാത്രക്ക് സ്പോണ്‍സർ ചെയ്യുന്നത്. ഇതും ബാർ കോഴയുമായി ബന്ധം ഉണ്ടോ? സർക്കാരിന് പണം കൊടുക്കാനുള്ള കാര്യമാണ് അനിമോൻ പറഞ്ഞതെന്നും മുരളീധരൻ ആരോപിച്ചു.
അതേസമയം, ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഇടുക്കിയിലെത്തും. ഓഡിയോ സന്ദേശം അയച്ച ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. അനിമോനില്‍ നിന്ന് മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണസംഘം തുടങ്ങിയിട്ടുണ്ട്.