![](https://keralaspeaks.news/wp-content/uploads/2024/05/n61160693017166149448930d3aac622bfca700e1c936fdd3614f63e0fbe8eb113e7a26455f711608562ca7.jpg)
കേരളത്തിന് കടമെടുക്കാൻ കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചു. ഈവർഷം ഡിസംബർവരെ 21,253 കോടി എടുക്കാം. നേരത്തേ താത്കാലികമായി അനുവദിച്ച 3000 കോടി ഉള്‍പ്പെടെയാണിത്. അത് എടുത്തുകഴിഞ്ഞു. ഇനി ഡിസംബർവരെ എടുക്കാവുന്നത് 18,283 കോടി രൂപയാണ്.ഇത്തവണയും കിഫ്ബിക്കും ക്ഷേമപെൻഷനും എടുത്ത തുക വെട്ടിക്കുറച്ചിട്ടുണ്ട്.
കേരളം പ്രതീക്ഷിച്ചതിനെക്കാളും 5000 കോടി കുറവാണ് അനുവദിച്ചതെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. വിശദമായ കണക്ക് ലഭിച്ചശേഷം പരിധി പുനഃപരിശോധിക്കാൻ കേരളം ആവശ്യപ്പെടും. കിഫ്ബിക്കും ക്ഷേമപെൻഷനുമായെടുത്ത വായ്പ ബജറ്റിതര വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ മൊത്തം കടത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരേ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. എന്നാല്‍, ഇതേ നയമാണ് കേന്ദ്രം ഇത്തവണയും തുടർന്നത്.
ക്ഷേമപെൻഷൻ കമ്ബനിയുടെ വായ്പയില്‍ ഏകദേശം 5000 കോടിയും കിഫ്ബിയുടേതില്‍ 4000 കോടിയും കുറച്ചിട്ടുണ്ടാകണമെന്നാണ് ധനവകുപ്പ് കണക്കുകൂട്ടുന്നത്. പ്രോവിഡന്റ് ഫണ്ടും സമ്ബാദ്യനിക്ഷേപവുമൊക്കെ ഉള്‍പ്പെടുന്ന പബ്ലിക് അക്കൗണ്ട് കണക്കിലെടുത്ത് ഏകദേശം 5000 കോടിയും കുറച്ചെന്ന് കരുതുന്നു.
ആഭ്യന്തര വരുമാനത്തിന്റെ മൂന്നുശതമാനം എന്നനിലയില്‍ 37,512 കോടിയാണ് കേരളത്തിന് മൊത്തം അനുവദിച്ച കടം. ഇതില്‍ പൊതു അക്കൗണ്ടും കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുത്ത വായ്പയും മുൻകാല കണക്കുകളിലെ നീക്കുപോക്കും ഒക്കെ പരിഗണിച്ചാണ് പൊതുവിപണിയില്‍നിന്ന് എടുക്കാവുന്ന കടത്തിന്റെ പരിധി നിശ്ചയിക്കുന്നത്. കടമെടുക്കാൻ അനുമതിലഭിച്ച ഉടൻതന്നെ 3500 കോടി എടുക്കാൻ കേരളം കടപ്പത്രം പുറപ്പെടുവിച്ചു. 12 വർഷത്തേക്ക് 2000 കോടിയുടെയും 31 വർഷത്തേക്ക് 1500 കോടിയുടെയും കടപ്പത്രങ്ങളാണ് പുറപ്പെടുവിച്ചത്. കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും. ജൂണ്‍ ആദ്യം ശമ്ബളവും പെൻഷനും നല്‍കാൻ കൂടിയാണ് ഈ തുക. മുടങ്ങിയ ക്ഷേമപെൻഷനില്‍ ഒരു മാസത്തേത് അടുത്തയാഴ്ച നല്‍കാനും തീരുമാനിച്ചു.
സാമ്പത്തിക വർഷത്തിലെ ആദ്യ 9 മാസം കൊണ്ട് എടുക്കേണ്ട കടത്തിൽ 30 ശതമാനത്തിലധികം സംസ്ഥാനം രണ്ടാം മാസം തന്നെ ഉപയോഗിച്ചിരിക്കുകയാണ്. ഈ മാസം വിരമിക്കുന്ന സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ 9000 കോടി രൂപയോളം കണ്ടെത്തേണ്ടതുണ്ട്. ക്ഷേമ പെൻഷൻ കുടിശ്ശിക 4500 കോടി രൂപയോളം ആണ്. ട്രഷറി നിലവിൽ 1500 കോടി രൂപ ഓവർ ഡ്രാഫ്റ്റിലാണ്. താൽക്കാലിക ആശ്വാസം ലഭ്യമായെങ്കിലും സംസ്ഥാനത്ത് നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം പ്രതിദിനം വർദ്ധിക്കുകയാണ് എന്ന ഈ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.