ഐ എൻ ടി യു സി ജില്ലാ പ്രസിഡൻറ് ഫിലിപ്പ് ജോസഫിന് കോട്ടയം ഡിസിസി അധ്യക്ഷൻ ആകാൻ പൂതി; പിന്തുണച്ചു കൂടെയുള്ളത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാട്രിക് തോൽവിയടഞ്ഞ ജോസഫ് വാഴക്കനും, അവശിഷ്ട എ ഗ്രൂപ്പ് നേതാവ് കെ സി ജോസഫും: കോട്ടയം കോൺഗ്രസിൽ കത്തോലിക്ക ക്വാട്ടയിൽ പിൻവാതിൽ നിയമനം നേടാനുള്ള ശ്രമങ്ങൾ ഇങ്ങനെ.
കോട്ടയത്തെ കോൺഗ്രസ്സിൽ ഇപ്പോൾ നേതൃമാറ്റ ചർച്ചകളാണ് സജീവമാകുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നേതൃമാറ്റം ഉണ്ടാവുമെന്ന അഭ്യൂഹങ്ങൾ പാർട്ടിയിൽ പരക്കുന്നുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് പുതിയ കരുനീക്കങ്ങളും സജീവമാകുന്നത്. കോട്ടയത്ത് കത്തോലിക്കാ സമുദായത്തിൽ നിന്നുള്ള വ്യക്തി ഡിസിസി അധ്യക്ഷൻ ആകണം എന്നാണ് ഒരു കൂട്ടർ ആവശ്യപ്പെടുന്നത്. ഇതിന് പറ്റിയ ആളെയും ഇവർ നിർദ്ദേശിക്കുന്നുണ്ട്.
ഐഎൻടിയുസി കോട്ടയം ജില്ല പ്രസിഡണ്ടും, കെപിസിസി സെക്രട്ടറിയുമായ ഫിലിപ്പ് ജോസഫ് ആണ് കത്തോലിക്ക ക്വാട്ടയിൽ ഡിസിസി അധ്യക്ഷപദവിയിലേക്ക് പിൻവാതിൽ നിയമനം നേടാൻ ശ്രമിക്കുന്നത്. ഇതിന് പൂർണ്ണ പിന്തുണയുമായി ഇദ്ദേഹത്തോട് ഒപ്പം നിലയുറപ്പിച്ചിരിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാട്രിക് പരാജയം പൂർത്തിയാക്കിയ ജോസഫ് വാഴക്കനും, അവശിഷ്ട എ ഗ്രൂപ്പിന്റെ കോട്ടയം ജില്ലയിലെ അനിഷേധ്യ നേതാവുമായ കെസി ജോസഫും ആണ്. ഉമ്മൻചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് അദ്ദേഹത്തിൻറെ ബദ്ധ വൈരികളായ ഐ ഗ്രൂപ്പിന് വേണ്ടി ഉമ്മൻചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായിരുന്ന നേതാവ് എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്യുന്നത് കോട്ടയത്തെയും കേരളത്തിലെയും കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരു അത്യപൂർവ്വ ഏടാണ്.
സഭ വിശ്വാസി പക്ഷേ സഭാ നേതൃത്വത്തിന് അത്ര വിശ്വാസമില്ല
ഫിലിപ്പ് ജോസഫ് ഒരു കത്തോലിക്കാ സഭ വിശ്വാസിയാണ് എന്നതിൽ തർക്കമില്ല. പക്ഷേ കോട്ടയം ഡിസിസി അധ്യക്ഷപദവിയിലേക്ക് അദ്ദേഹത്തിന് കത്തോലിക്കാ സഭയുടെ പിന്തുണയുണ്ട് എന്ന രീതിയിൽ നടത്തുന്ന പ്രചാരണങ്ങൾ വ്യാജമാണ്. കത്തോലിക്കാ സഭ നേതൃത്വത്തിന് അത്ര മമതയുള്ള അല്ലെങ്കിൽ പ്രത്യേക താല്പര്യം ഉള്ള ഒരു നേതാവ് ഒന്നുമല്ല ഫിലിപ്പ്. ഇദ്ദേഹത്തിന് പദവിയിൽ എത്തിക്കുവാൻ സഭാ നേതൃത്വത്തിന്റെ പിന്തുണ തേടി പ്രമുഖ നേതാക്കൾ അരമന സന്ദർശിച്ചെങ്കിലും അത്ര ആശാവർഹമായ പ്രതികരണങ്ങൾ ലഭിച്ചില്ല എന്നാണ് അറിയാൻ കഴിയുന്നത്.
മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം
കോട്ടയം മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 2015ൽ ഇദ്ദേഹം സ്ഥാനാർഥിയായിരുന്നു. ജില്ലയിലെ ഐ ഗ്രൂപ്പിന്റെ പ്രമുഖ നേതാവ് എന്ന പരിഗണനയിൽ പാർട്ടിക്ക് നിർണായക സ്വാധീനമുള്ള സീറ്റ് ലഭിക്കുകയും ചെയ്തു. എന്നാൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ഇദ്ദേഹം ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഫിലിപ്പിന്റെ ജന സ്വാധീനത്തെ കുറിച്ച് പറയുമ്പോൾ എടുത്തു പറയേണ്ട ഒരു സംഭവമായി ഈ തിരഞ്ഞെടുപ്പ് നേതൃത്വം വിലയിരുത്തണമെന്നും വെളുക്കാൻ തേച്ചത് പാണ്ടാക്കരുത് എന്നും പാർട്ടിയിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
ഐഎൻടിയുസിയെ മുന്നിൽ നിർത്തി പാർട്ടിക്കെതിരെ സമാന്തര നീക്കങ്ങൾ സ്ഥിരം ശൈലി
പാർട്ടിയുടെ മുതിർന്ന നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ മറന്ന് സമാന്തര പ്രവർത്തനങ്ങൾ നടത്തുന്നതാണ് ഇദ്ദേഹത്തിന്റെ ശൈലി. ഐഎൻടിയുസിയുടെ ലേബലിലാണ് ഇത്തരം പ്രവർത്തനങ്ങൾ. പാർട്ടി ജില്ലാ കമ്മിറ്റി ഏതെങ്കിലും പരിപാടി പ്രഖ്യാപിച്ചാൽ ഉടനടി മറ്റൊരു സമാന്തര പരിപാടി പ്രഖ്യാപിക്കുക, പരിപാടിയുടെ പേരിൽ വ്യാപക പണപ്പിരിവ് നടത്തുക എന്നൊതൊക്കെ ഇദ്ദേഹത്തിന്റെ സ്ഥിരം കലാപരിപാടികൾ ആണ്.