![](https://keralaspeaks.news/wp-content/uploads/2024/05/n60971417017160316200974d1b6d1a36c6d163ca394fc8f060a34dd688ad7ad2f79466b2dc8222e34759f8.jpg)
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇന്ത്യ സഖ്യത്തില്‍ മമതയെ ഉള്‍പ്പെടുത്തണോ എന്നത് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാൻഡ് ആണ്, കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയല്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇന്ത്യ സഖ്യം അധികാരത്തില്‍ വരികയാണെങ്കില്‍ മമതയുടെ പിന്തുണ സംബന്ധിച്ചുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനാണ് ഖാർഗെ ഈ രീതിയില്‍ പ്രതികരിച്ചത്.
ബംഗാളില്‍ തൃണമൂലും കോണ്‍ഗ്രസും സഖ്യത്തിലല്ല മത്സരിക്കുന്നത്. സംസ്ഥാനത്ത് ഇരുപാർട്ടി നേതാക്കളും തമ്മില്‍ രൂക്ഷമായ വാക്പോര് നടന്നുവരുന്നതിനിടെയാണ് ഖാർഗെയുടെ പ്രതികരണം.മുംബൈയില്‍ വാർത്താസമ്മേളനം നടത്തുകയായിരുന്നു ഖാർഗെ.’മമത മുന്നണിയുടെ ഭാഗമാണ്. അധീർ രഞജൻ ചൗധരി സഖ്യം സംബന്ധിച്ച് തീരുമാനിക്കാൻ ആളല്ല. കോണ്‍ഗ്രസ് പാർട്ടിയും അതിന്റെ നേതൃത്വവുമാണ് സഖ്യം തീരുമാനിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനത്തിന് വിരുദ്ധമായി ആരെങ്കിലും നിന്നാല്‍ അവർ പുറത്തുപോകും’ഖാർഗെ പറഞ്ഞു.
ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ തൃണമൂല്‍ സർക്കാരിലുണ്ടാകുമെന്നും ഖാർഗെ വ്യക്തമാക്കി. ഒന്നാം യുപിഎ സർക്കാരില്‍ ഇടത് പാർട്ടികള്‍ കോണ്‍ഗ്രസിനെ പുറത്ത് നിന്ന് പിന്തുണച്ചിരുന്നതായും ഖാർഗെ ചൂണ്ടിക്കാട്ടി. നേരത്തെ അധീർ മമതയ്ക്കും തൃണമൂലിനുമെതിരെ നടത്തിയ പ്രസംഗം വിവാദമായിരുന്നു. തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാള്‍ നല്ലത് ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതാണെന്നുള്ള അധീറിന്റെ പ്രസ്താവനയാണ് വിവാദത്തിലായത്. ഇതിന്റെ വീഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെ പുറത്തുവിട്ടതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരുന്നു.
ഇതിനിടെ മമതയ്ക്കെതിരായ തന്റെ വിമർശനങ്ങള്‍ വ്യക്തിപരമല്ലെന്ന് അധീർ ചൗധരി പ്രതികരിച്ചു. ‘എന്റെ പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്ന ഒരാളുമായി ചേരാൻ എനിക്ക് കഴിയില്ല. മമതയ്ക്കെതിരായ എന്റെ പോരാട്ടം ധാർമികമാണ്, വ്യക്തിപരമല്ല. ബംഗാളിലെ എന്റെ പാർട്ടിയെ സംരക്ഷിക്കാനാണ് എന്റെ വിമർശനം. ഞാൻ കോണ്‍ഗ്രസിന്റെ പാദസേവകനാണ്, എന്റെ പോരാട്ടം തടയാൻ കഴിയില്ല’ അധീർ രഞ്ജൻ ചൗധരി പ്രതികരിച്ചു.