ചാലക്കുടി യുഡിഎഫിന്റെ കോട്ടയായ മണ്ഡലം ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇന്നസെന്റിലൂടെ ഒരു വട്ടം എൽഡിഎഫ് മണ്ഡലം പിടിച്ചെടുത്തിട്ടുണ്ട്. ഇത്തവണ യുഡിഎഫിന് വേണ്ടി സിറ്റിംഗ് എംപി ബെന്നി ബഹനാനും, എൽഡിഎഫിനു വേണ്ടി മുൻ വിദ്യാഭ്യാസ മന്ത്രി സിഎം രവീന്ദ്രനാഥും ചാലക്കുടിയിൽ മത്സരിക്കുന്നു. ബിജെപിയെ കൂടാതെ 20 യും ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. 24 ന്യൂസ് സർവ്വേ പ്രകാരം ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന ചാലക്കുടിയിൽ ഇടതുമുന്നണി അട്ടിമറി വിജയം നേടുമെന്നാണ് ഫലപ്രവചനം. ട്വൻറി20 പിടിക്കുന്ന വോട്ടുകൾ ഇവിടെ യുഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കുന്നുവെന്ന് വ്യക്തമാണ്.
ഇടതു കോടയായി വിലയിരുത്തുന്ന മണ്ഡലമാണ് ആലത്തൂർ. കഴിഞ്ഞതവണ ഇവിടെ യുഡിഎഫിന് വേണ്ടി രമ്യ ഹരിദാസ് മിന്നും വിജയമാണ് നേടിയത്. ഏതുവിധേനയും തങ്ങളുടെ കോട്ട തിരിച്ചു പിടിക്കാൻ ഇടതുമുന്നണി മന്ത്രി കെ രാധാകൃഷ്ണനെയാണ് കളത്തിൽ ഇറക്കിയിരിക്കുന്നത്. 24 ന്യൂസ് സർവ്വേ ഫലപ്രകാരം ആലത്തൂരിൽ കെ രാധാകൃഷ്ണൻ സാമാന്യം ഭേദപ്പെട്ട ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വ്യക്തമാകുന്നു.
സിപിഎം ശക്തികേന്ദ്രമാണ് പാലക്കാട്. എന്നാൽ കഴിഞ്ഞ തവണ ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠൻ അട്ടിമറി വിജയം കൈവരിച്ചിരുന്നു. ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാൻ മുതിർന്ന നേതാവ് എ വിജയരാഘവനെയാണ് സിപിഎം രംഗത്തിറക്കിയത്. ബിജെപിയും മണ്ഡലത്തിൽ നിർണായക ശക്തിയാണ്. 24 ന്യൂസ് സർവ്വേ ഫലപ്രകാരം പാലക്കാട് യുഡിഎഫ് ഭേദപ്പെട്ട ഭൂരിപക്ഷത്തിൽ നിലനിർത്തും എന്നാണ് വ്യക്തമാകുന്നത്.
ഇടുക്കി യുഡിഎഫ് 100% വിജയ് പ്രതീക്ഷ നിലനിർത്തുന്ന മണ്ഡലമാണ്. ഇടതു വലതുമുന്നണികളുടെ സ്ഥാനാർത്ഥികൾ നേർക്ക് നേർ മത്സരിക്കുന്ന മൂന്നാം തിരഞ്ഞെടുപ്പാണ് ഇടുക്കിയിൽ നടക്കുന്നത്. 2014 ഡീൻ കുര്യാക്കോസും ജോയ്സ് ജോർജ്ജും മത്സരിച്ചപ്പോൾ വിജയം ജോയ്സ് ജോർജിനൊപ്പമായിരുന്നു. എന്നാൽ 2019ൽ നടന്ന പോരാട്ടത്തിൽ ഡീൻ കുര്യാക്കോസ് ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം നേടി മധുര പ്രതികാരം നടത്തി. അതേ സ്ഥാനാർത്ഥികൾ അതേ മുന്നണികളെ പ്രതിനിധീകരിച്ച് 2024ൽ മത്സരിക്കുമ്പോൾ വൻഭൂരിപക്ഷം നേടി ഡീൻ കുര്യാക്കോസ് വിജയം ആവർത്തിക്കും എന്നാണ് 24 ന്യൂസ് സർവ്വേ ഫലം വ്യക്തമാക്കുന്നത്.