പിണറായി സര്‍ക്കാര്‍ 2026 വരെ മുന്നോട്ടു പോകില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ പറഞ്ഞു. പിണറായി സര്‍ക്കാര്‍ എല്ലാ ജനാധിപത്യമര്യാദകളും ലംഘിക്കുകയാണ്. പൊലീസിനെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐ -ഡി.വൈ എഫ് ഐ ക്രിമിനലുകള്‍ നിയമം കയ്യിലെടുക്കുകയാണ്.
ഈ രീതിയിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെങ്കില്‍ 99 എം.എല്‍.എ മാരുടെ പിന്തുണ ഉണ്ടെങ്കിലും ഈ സര്‍ക്കാര്‍ 2026 വരെ പോകില്ല. കേരളാ പൊലീസ് ഭരണഘടനയ്ക്കനുസരിച്ച് കര്‍ത്തവ്യം നിറവേറ്റിയില്ലെങ്കില്‍ കേന്ദ്രസേനയെ ഉപയോഗിച്ചും അഥവാ പിണറായി സര്‍ക്കാരിനെ പിരിച്ചു വിടേണ്ടി വന്നാല്‍ അങ്ങനെയും സര്‍വകലാശാലകളില്‍ നിയമവാഴ്ച ഉറപ്പു വരുത്തും.
കോഴിക്കോട് സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ എസ് എഫ്.ഐ ഗുണ്ടകള്‍ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാതെ തടഞ്ഞു വച്ചു. കേരളത്തിലെ സര്‍വകലാശാലകളില്‍ ജനാധിപത്യ സംരക്ഷണത്തിനും വിദ്യാഭ്യാസ നിലവാരമുയര്‍ത്തുന്നതിനും ഗവര്‍ണര്‍ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ബിജെപിയും കേന്ദ്ര സര്‍ക്കാരും പൂര്‍ണമായും പിന്തുണക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.