മധ്യപ്രദേശിലെ സര്‍വകലാശാല വൈസ് ചാന്‍സര്‍മാര്‍ ഇനി മുതല്‍ ‘കുലഗുരു’ എന്ന് അറിയപ്പെടും. ഇത് സംബന്ധിച്ച നിര്‍ദേശത്തിന് മുഖ്യമന്ത്രി മോഹന്‍ യാദവ് അധ്യക്ഷനായ മന്ത്രിസഭാ യോഗം ചൊവ്വാഴ്ച അംഗീകാരം നല്‍കി. 1973ലെ മധ്യപ്രദേശ് സര്‍വകലാശാല നിയമം 2024ലെ മധ്യപ്രദേശ് യൂണിവേഴ്‌സിറ്റി (ഭേദഗതി) ബില്‍ വഴി ഭേദഗതി ചെയ്യാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിയമസഭയുടെ അംഗീകാരത്തിനായി ഇത് അവതരിപ്പിക്കും.
”ബില്ലിലെ ഭേദഗതി പ്രകാരം സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ സ്ഥാനപ്പേര് ‘കുലഗുരു’ എന്നാക്കി മാറ്റുന്നതിനുള്ള അനുമതി നല്‍കി,” മധ്യപ്രദേശ് സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. മദ്യഷാപ്പുകള്‍, പ്രാദേശിക/ വിദേശമദ്യ വിതരണ സംവിധാനം, ‘ഭാംഗ്’ വില്‍ക്കുന്ന റീട്ടെയ്ല്‍ ഷോപ്പുകള്‍ എന്നിവയുടെ എണ്ണം കുറയ്ക്കാൻ 2024-25 എക്‌സൈസ് നയത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇതനുസരിച്ച് 2023-24 വര്‍ഷത്തില്‍ മദ്യഷോപ്പുകളുടെ വാര്‍ഷിക നിരക്ക് 15 ശതമാനമാക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി 2023-24 വര്‍ഷത്തേക്ക് ഹ്രസ്വകാല പലിശ രഹിത വായ്പ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. സഹകരണ ബാങ്കുകളിലൂടെ വിള വായ്പകള്‍ കര്‍ഷകര്‍ക്ക് നല്‍കും. ഖാരിഫ് 2023 സീസണിന്റെ അവസാന തീയതി 2024 മാര്‍ച്ച് ഇരുപത്തെട്ടായും റാബി സീസണിന്റെ അവസാന തീയതി 2024 ജൂണ്‍ പതിനഞ്ചായും നിശ്ചയിച്ചതായും സർക്കാർ പ്രസ്താവനയില്‍ വ്യക്തമാക്കി.
വിളവായ്പ ലഭ്യമായ എല്ലാ കര്‍ഷകര്‍ക്കും 1.5 ശതമാനം (പൊതുവായത്) പലിശ സബ്‌സീഡിയും ഖാരിഫ്, റാബി സീസണുകളില്‍ വായ്പ തുക യഥാസമയം തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് നാല് ശതമാനം ഇന്‍സെന്റീവും (അധിക പലിശ സബ്‌സിഡി) നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ വാത്സല്യ പദ്ധതിക്ക് കീഴിലെ ചൈല്‍ഡ് ഹെല്‍പ്പ്‌ലൈന്റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുന്നതിന് വകുപ്പ് ഉത്തരവില്‍ ഭേദഗതി വരുത്താനും മന്ത്രിസഭയില്‍ തീരുമാനമായി. ഇത് പ്രകാരം ജില്ലാതലത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ മേല്‍നോട്ടത്തിലായിരിക്കും ഹെല്‍പ്പ്‌ലൈന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുക.