കണ്ണൂർ: പാനൂരില്‍ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സി പി എം പ്രവർത്തകൻ മരിച്ച സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്. പാനൂർ കൈവേലിക്കല്‍ കാട്ടീന്റവിടെ ഷെറിൻ (31) ആണ് മരിച്ചത്. സി പി എം പ്രവർത്തകരായ മുളിയാത്തോടില്‍ വി.പി.വിനീഷ് (36), കുന്നോത്തുപറമ്ബില്‍ ചിരക്കരണ്ടിമ്മല്‍ വിനോദൻ (38), പാറാട് പുത്തൂരില്‍ കല്ലായിന്റവിടെ അശ്വന്ത് (എല്‍ദോ, 25) എന്നിവർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വിനീഷിന്റെ അയല്‍ക്കാരനും ലോട്ടറി തൊഴിലാളിയുമായ മനോഹരന്റെ ലൈഫ് മിഷൻ പദ്ധതിയില്‍ പണിയുന്ന വീടിന്റെ ടെറസില്‍ വച്ചായിരുന്നു ബോംബ് നിർമാണം. ഈ വീടിന്റെ സമീപത്തുനിന്നായി രണ്ട് ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ വീട് ദുരുപയോഗം ചെയ്‌തെന്നുകാണിച്ച് മനോഹരന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്തിന് വേണ്ടിയായിരുന്നു ബോംബ് ഉണ്ടാക്കിയതെന്ന് കണ്ടെത്താനായിട്ടില്ല. ആരെ ലക്ഷ്യമിട്ടാണ് എന്നും വ്യക്തമായിട്ടില്ല. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിൽ പ്രദേശത്ത് പര്യടനം നിശ്ചയിച്ചതിന് തൊട്ടുമുമ്പാണ് അപകടമുണ്ടായത് എന്നത് സംഭവത്തിൽ കൂടുതൽ സംശയങ്ങൾ ജനിപ്പിക്കുന്നുണ്ട്. കെ കെ ശൈലജ വടകരയിൽ വിജയം ഉറപ്പിക്കും എന്ന പ്രതീതി ഉണ്ടായപ്പോഴാണ് അപ്രതീക്ഷിതമായി ഷാഫി ഇവിടെ സ്ഥാനാർഥിയായതും യുഡിഎഫ് വൻ മുന്നേറ്റം സൃഷ്ടിച്ചതും. അതുകൊണ്ടുതന്നെ ഷാഫിയെ ആക്രമിക്കുക എന്ന ലക്ഷ്യമിട്ടാണോ ബോംബ് നിർമ്മാണം നടന്നത് എന്ന കാര്യത്തിലും സംശയങ്ങൾ ഉയരുന്നുണ്ട്.
പാനൂരിലെ പ്രാദേശിക സി പി എം നേതാവിന്റെ മകനാണ് വിനീഷ്. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷെറിന്റെ ഇരുകൈപ്പത്തികളിലും അറ്റുപോയിരുന്നു. 50 മീറ്റർ ദൂരെ നിന്നാണ് കൈപ്പത്തി കണ്ടെത്തിയത്.അഞ്ചംഗ സംഘമാണ് ബോംബ് നിർമാണത്തില്‍ പങ്കാളികളായതെന്നാണ് പ്രാഥമിക വിവരം. നിസാര പരിക്കേറ്റ ബാക്കിയുള്ളവർ ഒളിവില്‍ പോയെന്നാണ് കരുതുന്നത്. സ്ഥലത്ത് ഫോറൻസിക് വിഭാഗവും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.