ആർട്സ് ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കായംകുളം എംഎസ്‌എം കോളേജില്‍ നടന്ന വിദ്യാർത്ഥികളുടെ പ്രകടനത്തില്‍ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഇന്റലിജൻസ്. പാലസ്തീൻ അനുകൂല പ്രകടനമെന്ന പേരില്‍ ഹമാസ് ഭീകരരുടെ വേഷവിധാനങ്ങളുമായാണ് ഒരുകൂട്ടം വിദ്യാർത്ഥികള്‍ ആർട്സ് ഡേ ആഘോഷിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കോളേജിന് മുൻപിലെ ദേശീയപാതയില്‍ ഹമാസിന്റെ കൊടികളുമേന്തി വിദ്യാർത്ഥികള്‍ പ്രകടനം നടത്തിയത്.
ഇക്കൂട്ടത്തില്‍ 25ഓളം വിദ്യാർത്ഥികളുണ്ടായിരുന്നു. കേരളത്തിലെ ഒരു നിരോധിത തീവ്രവാദ സംഘടനയെ അനുകൂലിക്കുന്ന പലരും വിദ്യാർത്ഥികള്‍ക്കൊപ്പം പ്രകടനത്തിലുണ്ടായിരുന്നുവെന്ന സൂചനയും രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചതായാണ് വിവരം. പ്രതീകാത്മക തോക്കുകളേന്തി, മുഖം മറച്ച്, ഹമാസിന്റെ വേഷവിധാനങ്ങളോടെയായിരുന്നു ഇവർ പ്രകടനം നടത്തിയത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഓണ്‍ലൈൻ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാല്‍ സംഭവത്തെ വളരെ ലാഘവത്തോടെയാണ് പോലീസ് കണ്ടതെന്ന ആക്ഷേപം ഉയരുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പ്രകടന റാലിയുടെ വീഡിയോ എക്സില്‍ പങ്കുവച്ചിരുന്നു. ഹമാസിന്റെ ഭീകരാക്രമണത്തില്‍ മലയാളി സൗമ്യ സന്തോഷ് അടക്കമുള്ളവർ കൊല്ലപ്പെടുകയും നിരവധി ഇന്ത്യക്കാർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ശോഭാ സുരേന്ദ്രൻ ഓർമിപ്പിച്ചു. ആലപ്പുഴയില്‍ ഹമാസിന്റെ വേഷവിധാനത്തോടെ പ്രകടനം നടന്നുവെന്നത് തീർത്തും ഗൗരവമായി കാണേണ്ട വിഷയമാണെന്നും ഭീകരസംഘടനയുടെ സ്ലീപ്പർസെല്ലുകള്‍ ആലപ്പുഴയില്‍ പ്രവർത്തിക്കുന്നുണ്ടെന്ന സൂചനയാണ് ഇതലൂടെ ലഭിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.