സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന് ആവർത്തിച്ച് റിസർവ് ബാങ്ക്. സമാന നിർദ്ദേശം ഇതിനുമുമ്ബും നല്‍കിയിരുന്നു. ബാങ്കിംഗ് റെഗുലേഷൻ നിയമഭേദഗതി അനുസരിച്ച് സഹകരണ സംഘങ്ങള്‍ ബാങ്ക്,ബാങ്കർ,ബാങ്കിംഗ് തുടങ്ങിയ പദങ്ങള്‍ പേരിനൊപ്പം ഉപയോഗിക്കുന്നതിനെ വിലക്കുന്നുവെന്ന് ആർ.ബി.ഐ അറിയിച്ചു.
നിയമവിരുദ്ധമായി ചില സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നാമമാത്ര അംഗങ്ങളില്‍ നിന്നും അസോസിയേറ്റ് അംഗങ്ങളില്‍ നിന്നുമൊക്കെ നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇതിനുള്ള ലൈസൻസ് സഹകരണ സംഘങ്ങള്‍ക്കില്ല.ഇങ്ങനെ വാങ്ങുന്ന നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷന്റെ നിക്ഷേപ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല. പണം നിക്ഷേപിക്കുന്നതിന് മുമ്ബ് ബാങ്ക് തന്നെയോ എന്നും ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ആർ.ബി.ഐ അറിയിച്ചു.
നിലവിൽ സംസ്ഥാനത്ത് സഹകരണ മേഖല തകർച്ചയുടെ വക്കിലാണ്. നിക്ഷേപ സ്വീകരണവുമായി ബന്ധപ്പെട്ട ആർബിഐ നൽകിയിരിക്കുന്ന വിശദീകരണം സഹകരണ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. ഇത്തരം നിക്ഷേപങ്ങളുടെ സുരക്ഷിതത്വം തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. നിരവധി ബാങ്കുകളിൽ നിക്ഷേപകർക്ക് പണം തിരിച്ചു കിട്ടാനുള്ള സാഹചര്യത്തിൽ ആർബിഐ നടപടി പ്രതിസന്ധി വർദ്ധിപ്പിക്കും.