കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജില്‍ മരിച്ച വിദ്യാര്‍ഥിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയെന്ന കാര്യത്തില്‍ വിശദീകരണവുമായി കോട്ടയം പൊലീസ് മേധാവി. മുറിയില്‍ നിന്ന് ലഭിച്ചത് ആത്മഹത്യക്കുറിപ്പാണോ എന്ന് ഫോറൻസിക് പരിശോധനയില്‍ മാത്രമേ വ്യക്തമാകുവെന്ന് എസ്.പി പറഞ്ഞു. ആത്മഹത്യക്കുറിപ്പ് എന്ന പൊലീസ് വാദത്തെ മരിച്ച ശ്രദ്ധയുടെ കുടുംബം തള്ളിയതോടെയാണ് പൊലീസ് വിശദീകരണവുമായി രംഗത്ത് വന്നത്. അതിനിടെ അമല്‍ ജ്യോതി കോളജിന് സംരംക്ഷണം നല്‍കാൻ ഹൈക്കോടതി ഉത്തരവിട്ടു.
ശ്രദ്ധ ആത്മഹത്യ ചെയ്ത മുറിയില്‍ നിന്ന് ഒരു കുറിപ്പ് കിട്ടിയിരുന്നു. അക്കാര്യമാണ് ഇന്നലെ പറഞ്ഞത്. കിട്ടിയ കുറിപ്പ് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. അക്കാര്യം പുതിയ അന്വഷണ സംഘം ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. വിദ്യാര്‍ഥികള്‍ നിരവധി പരാതികള്‍ ഉന്നയിച്ചിരുന്നു. മുഴുവൻ പരാതികളും വിശദമായി പരിശോധിച്ചു വരികയാണ്. ഒരു കുട്ടിയെയും പ്രതിയായി കേസ് എടുത്തിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അതിനിടെ കുട്ടികളുടെ ഒപ്പം നില്‍ക്കുക എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
പ്രവേശന നടപടികള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് കോളജിന് സംരക്ഷണം നല്‍കണമെന്നാണ് ഹൈകോടതി ഉത്തരവ്. ഇത് സംബന്ധിച്ച് കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെൻ്റ് സമര്‍പ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസ് എൻ നഗരേഷിൻ്റെതാണ് ഉത്തരവ്.