2023 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ. വിവരാവകാശ പ്രകാരം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 10.57 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമെന്ന നിലയില്‍ വായ്പയായി ബാങ്കുകള്‍ എഴുതിത്തള്ളിയത്.
വിവരാവകാശ വിവരങ്ങള്‍ പ്രകാരം മുൻ സാമ്ബത്തിക വര്‍ഷത്തേക്കാള്‍ കൂടുതലാണിത്. 2022 ല്‍ 174,966 കോടി രൂപയും 2021 സാമ്ബത്തിക വര്‍ഷത്തില്‍ 202,781 കോടി രൂപയുമായിരുന്നു ബാങ്കുകള്‍ എഴുതിത്തള്ളിയ വായ്പകള്‍. ഇത്തരത്തില്‍ എഴുതിത്തള്ളിയ വായ്പകളില്‍ നിന്നുള്ള വീണ്ടെടുക്കല്‍ വളരെ ബുദ്ധിമുട്ടുള്ളതാണ്.
2021 സാമ്ബത്തികവര്‍ഷത്തില്‍ 30,104 കോടിയും, 2022 ല്‍ 33,534 കോടിയും, 2023 സാമ്ബത്തിക വര്‍ഷത്തില്‍ 45,548 കോടിയും മാത്രമാണ് വീണ്ടെടുക്കാനായത്. അതായത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എഴുതിത്തള്ളിയ 586,891 കോടി രൂപയുടെ വായ്പകളില്‍, 109,186 കോടി രൂപ മാത്രമാണ് ബാങ്കുകള്‍ക്ക് വീണ്ടെടുക്കാനായത്, എന്ന് ചുരുക്കം.