ഗാസയിലെ ഉപേക്ഷിക്കപ്പെട്ട പലസ്തീനികളുടെ വീടുകളില്‍ കാണപ്പെട്ട അടിവസ്ത്രങ്ങളുമായി പോസ് ചെയ്ത് ചിത്രങ്ങളും വീഡിയോകളും പകർത്തിയ ഇസ്രായേല്‍ സൈനികർക്കെതിരെ വ്യാപക വിമർശനം ഉയരുന്നു. സ്ത്രീകളുടെ അടിവസ്ത്രങ്ങളുമായി പോസ് ചെയ്യുന്ന സൈനികരുടെ വീഡിയോ പുറത്ത് വന്നതോടെയാണ് ആഗോള തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയർന്നിട്ടുള്ളത്. ഈ ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രായേല്‍ സൈനികരുടെ ചിത്രങ്ങളും വീഡിയോകളും പലസ്തീൻ സ്ത്രീകളെയും എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് വക്താവ് രവിന ഷംദസാനി പറഞ്ഞു. അതേസമയം, സൈനികർ ഉത്തരവുകളും മൂല്യങ്ങളും പാലിക്കണമെന്നും നിയമങ്ങളില്‍ നിന്ന് വ്യതിചലിച്ച സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളും ഫോട്ടോകളും അന്വേഷിക്കുമെന്നും ഇസ്രായേല്‍ ഡിഫൻസ് ഫോഴ്സ് വക്താവ് പറഞ്ഞു. എന്നാല്‍, ഇസ്രായേലി സൈനികരുടെ വൈറലായ ചിത്രങ്ങളും ഫോട്ടോകളും പരാമർശിക്കുകയാണോ അതോ സൈനികർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് ഐഡിഎഫ് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ഗാസയില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഇസ്രയേലിന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഗാസ പട്ടിണിയിലായി കഴിഞ്ഞെന്നും ഉടന്‍ നടപടി വേണമെന്നുമാണ് ഉത്തരവ്. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയെന്ന ആരോപണവുമായി ദക്ഷിണാഫ്രിക്കയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. സ്വീകരിച്ച നടപടികള്‍, ഒരു മാസത്തിന് ശേഷം വിശദീകരിക്കണമെന്നും ഇസ്രയേലിന് നിര്‍ദേശമുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാര്‍ ഏകകണ്ഠമായാണ് ഇസ്രയേലിനോട് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.