കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടില്‍ ഹൈക്കോടതി ജസ്റ്റിസിനെതിരെ ഗുരുതര ആരോപണം. ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ജസ്റ്റിസ് പേഴ്സണല്‍ കസ്റ്റഡിയില്‍ വെച്ചെന്നാണ് റിപ്പോർട്ടിലുള്ളത്.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഒരു വര്‍ഷത്തിലേറെ നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചെന്ന് റിപ്പോർട്ടില്‍ പറയുന്നു. മെമ്മറി കാര്‍ഡ് സീല്‍ ചെയ്ത കവറില്‍ സൂഷിക്കണമെന്നാണ് നിയമം എന്നിരിക്കെയാണ് ജഡ്ജിന്റെ ഭാഗത്തുനിന്ന് തന്നെ ഗുരുതര വീഴ്ച വന്നിരിക്കുന്നത്.കോടതി ജീവനക്കാരുടെ മൊഴിയില്‍ ജസ്റ്റിസിനെതിരെ ഗുരുതര പരാമര്‍ശമുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു.
ബെഞ്ച് ക്ലാര്‍ക്ക് മഹേഷ് മോഹന്റേയും പ്രോപ്പര്‍ട്ടി ക്ലാര്‍ക്ക് ജിഷാദിന്റേതുമാണ് മൊഴി. മഹേഷ് നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് പരിശോധിച്ചത് ജസ്റ്റിസ്സിന്റെ നിര്‍ദ്ദേശ പ്രകാരമെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വന്തം മൊബൈല്‍ ഫോണിലാണ് മഹേഷ് മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി ഉപയോഗിച്ചത്.2018 ഡിസംബര്‍ 13ന് രാത്രി 10.58ന് വീട്ടില്‍ വെച്ചാണ് മഹേഷ് മെമ്മറി കാര്‍ഡ് ഉപയോഗിച്ചത്. മെമ്മറി കാര്‍ഡ് പരിശോധിച്ച മൈക്രോമാക്സ് ഫോണ്‍ നഷ്ടമായെന്ന് മഹേഷ് മൊഴി നല്‍കിയിട്ടുണ്ട്.