ഹൈദരാബാദ്: പ്രശസ്ത ടെന്നീസ് താരം സാനിയ മിർസ ലോക്സഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായേക്കും. നിലവില്‍ ഹൈദരാബാദില്‍ നിന്നുള്ള ലോക്സഭാ എംപിയും ഓള്‍ ഇൻഡ്യ മജിലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീൻ (എഐഎംഐഎം) അധ്യക്ഷനുമായ അസാദുദ്ദിൻ ഒവൈസിക്കെതിരെ സാനിയയെ സ്ഥാനാർത്ഥിയാക്കി നിർത്തണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദീനാണ്. അസ്ഹറുദ്ദീന്‍റെ മകൻ മുഹമ്മദ് അസാദുദ്ദിൻ വിവാഹം ചെയ്തിതിരിക്കുന്നത് സാനിയയുടെ ഇളയ സഹോദരി അനം മിർസയെയാണ്.
കോണ്‍ഗ്രസ് ഈയാഴ്ച തന്നെ സാനിയയുടെ പേര് പ്രഖ്യാപിച്ചേക്കും.ടെന്നീസ് താരമെന്ന നിലയില്‍ രാജ്യത്തിനകത്തും പുറത്തും പ്രശസ്തയായ സാനിയയുടെ താരപ്രഭ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. 1999ല്‍ ജക്കാർത്തയില്‍ നടന്ന ലോക ജൂനിയർ ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടായിരുന്നു സാനിയയുടെ ആദ്യത്തെ അന്താരാഷ്ട്ര മത്സരം. 2003ല്‍ ലണ്ടനില്‍ വെച്ച് വിംബിള്‍ഡണ്‍ ജൂനിയർ ഗ്രാൻഡ്സ്ലാം ഡബിള്‍സ് കിരീടം നേടിക്കൊണ്ട് വിംബിള്‍ഡണ്‍ മത്സരത്തില്‍ ഏതെങ്കിലും വിഭാഗത്തില്‍ കിരീടം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന ബഹുമതി നേടിയ താരമാണ് സാനിയ.
നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 37കാരിയായ സാനിയ 2023 ജനുവരിയിലാണ് അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിച്ചത്. ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേർന്ന കോണ്‍ഗ്രസ് ഇലക്ഷൻ കമ്മറ്റി (സിഇസി) യോഗത്തില്‍ സാനിയയുടെ പേര് സജീവമായി ചർച്ച ചെയ്തുവെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. ദീർഘകാലമായി കോണ്‍ഗ്രസിന് ഈ മണ്ഡലത്തില്‍ നിന്ന് ജയിക്കാൻ കഴിഞ്ഞിട്ടില്ല. 78 ശതമാനം മുസ്ലീം ഭൂരിപക്ഷമുള്ള ഹൈദരാബാദ് മണ്ഡലം എഐഎംഐഎം പാർട്ടി കുത്തകയാക്കി വെച്ചിരിക്കയാണ്. കോണ്‍ഗ്രസ് ഏറ്റവും ഒടുവില്‍ വിജയിച്ചത് 1980ലാണ്.
ഇക്കഴിഞ്ഞ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുബിലി ഹില്‍സ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മുഹമ്മദ് അസറുദ്ദീന്‍ മത്സരിച്ചെങ്കിലും 16000 വോട്ടിന് ബിആർ എസ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. ഹൈദരാബാദ് ലോക്സഭാ മണ്ഡലം 1984 മുതല്‍ മജിലസ് പാർട്ടി കുത്തകയാക്കി വെച്ചിരിക്കയാണ്. കഴിഞ്ഞ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തില്‍ ഒവൈസിയുടെ പാർട്ടിക്ക് കോണ്‍ഗ്രസ് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. അതുകൊണ്ടാണ് സാനിയയെ സ്ഥാനാർത്ഥിയാക്കിയാല്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.
2004 മുതല്‍ അസാദുദ്ദീൻ ഒവൈസിയാണ് ഹൈദരാബാദില്‍ നിന്ന് ജയിക്കുന്നത്. 1984 മുതല്‍ 2004 വരെ അസാദുദ്ദീൻ ഒവൈസിയുടെ പിതാവ് സുല്‍ത്താൻ സലാഹുദ്ദിൻ ഒവൈസിയാണ് ജയിച്ചിരുന്നത്. 2014, 2019 എന്നീ തിരഞ്ഞെടുപ്പുകളില്‍ 58 ശതമാനത്തിലധികം വോട്ട് നേടിയാണ് ഒവൈസി ഇവിടെ നിന്ന് ജയിച്ചിരുന്നത്. ഇത്തവണയും ഒവൈസി മത്സരിക്കുന്നുണ്ട്. മെയ് 13ന് തെലങ്കാനയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മാധവി ലതയാണ് ബിജെപി സ്ഥാനാർത്ഥിയായി രംഗത്തുള്ളത്. ബിആർഎസും മത്സരിക്കുന്നുണ്ട്.