യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ മുൻ അധ്യക്ഷനും ജില്ലയിലെ പ്രമുഖ യുവ നേതാവുമായ ചിന്റു കുര്യന് കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷനായി നിയമനം. നിർണായക തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയിലെ നിർണായക സംഘടന ചുമതലയിലേക്ക് യുവ നേതാവിനെ ഉയർത്തിയ കോൺഗ്രസ് നടപടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരും എന്നാണ് വിലയിരുത്തപ്പെടുന്നത്. നാലുവർഷത്തോളം ജില്ലയിൽ യൂത്ത് കോൺഗ്രസിന് നയിച്ച മികവാണ് പുതിയ നിയമനത്തിന് ആധാരം. മികച്ച സംഘാടകനും മുന്നിൽ നിന്നു നയിക്കുന്ന നേതാവ് എന്ന പ്രതിച്ഛായയും ആണ് ചിന്റുവിന് കോട്ടയത്തുള്ളത്.
കഴിഞ്ഞ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും ഒപ്പം നിന്ന് മുൻമന്ത്രി കെ സി ജോസഫ് നാട്ടകം സുരേഷ് എന്നിവർ നേതൃത്വം നൽകിയ എ ഗ്രൂപ്പിനെ പരാജയപ്പെടുത്തി ജില്ലാ കമ്മിറ്റിയും ഭൂരിപക്ഷം നിയോജകമണ്ഡലം കമ്മിറ്റികളും പിടിച്ചെടുത്തത് ചിന്റു കുര്യൻറെ നേതൃത്വത്തിൽ ആയിരുന്നു. കെസി വേണുഗോപാലും, ശശി തരൂരുമായും മികച്ച ആത്മബന്ധം പുലർത്തുന്ന ചിന്റു കുര്യൻ കോട്ടയം ജില്ലയിൽ ഏറ്റവും ദീർഘകാലം ഡിസിസി അധ്യക്ഷ സ്ഥാനം അലങ്കരിച്ച കുര്യൻ ജോയിയുടെ മകനാണ്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായിരുന്നു കുര്യൻ ജോയ് എങ്കിൽ മകൻ ചാണ്ടി ഉമ്മന്റെ വിശ്വസ്തൻ എന്ന പരിവേഷവും ചിന്റുവിന് ഉണ്ട്.
കോട്ടയം ജില്ലയിൽ സമാനതകളില്ലാത്തവിധം സമരപരമ്പര തീർത്ത നേതാവ് കൂടിയാണ് ചിന്റു കുര്യൻ. സ്വന്തം വിവാഹത്തിൻറെ തലേദിവസം പോലും പോലീസ് സ്റ്റേഷൻ മാർച്ച് നയിച്ച അദ്ദേഹത്തിന് നേരെ ക്രൂരമായ ലാത്തിച്ചാർജ് ഉണ്ടാവുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം വാർത്താ തലക്കെട്ടുകളിൽ ഇടം നേടിയിരുന്നു. അണികളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന നേതാവ് എന്ന പരിവേഷമുള്ള ചിന്റു നാളെകളിൽ കോട്ടയത്തും കേരളത്തിലും കോൺഗ്രസ് പ്രതീക്ഷയർപ്പിക്കുന്ന നേതൃ മുഖങ്ങളിൽ ഒന്നാണ്.