ഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യന്‍ ഉത്പാദനം അവസാനിപ്പിക്കുന്നു. രാജ്യത്തെ രണ്ടു പ്ലാന്റുകളും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഫോര്‍ഡ് മോട്ടോര്‍ കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റ് ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം നിര്‍ത്തും. ചെന്നൈയിലെ എന്‍ജിന്‍ നിര്‍മ്മാണ യൂണിറ്റ് അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ അവസാനിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഇന്ത്യയിലെ പ്രവര്‍ത്തനത്തില്‍ നിന്ന് പ്രതീക്ഷിച്ച ലാഭമുണ്ടാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിശദീകരണം.കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന രണ്ടാമത്തെ ഓട്ടോ ഭീമനാണ് ഫോര്‍ഡ്. ജനറല്‍ മോട്ടോഴ്സ് 2017ല്‍ ഇന്ത്യയില്‍ വില്‍പ്പന നിർത്തിയിരുന്നു.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 200 കോടി ഡോളറിന്റെ പ്രവര്‍ത്തന നഷ്ടം നേരിട്ട സാഹചര്യത്തില്‍ റീസ്ട്രക്ചറിങ്ങിനു നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ഫോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ഒരു വര്‍ഷത്തിനുള്ളില്‍ മാത്രമേ ഉത്പാദനം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.
അതേസമയം, ഇന്ത്യയിലെ വില്‍പ്പന തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. തിരഞ്ഞെടുത്ത മോഡലുകള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തായിരിക്കും വില്‍പ്പനയെന്നാണ് ഫോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. നിലവിലെ ഉപയോക്താക്കള്‍ക്കുള്ള സര്‍വീസുകള്‍ ഉറപ്പാക്കുമെന്നും വിവരമുണ്ട്.
എന്നാല്‍ വില്‍പ്പന തുടരുന്നതുമായി ബന്ധപ്പെട്ട് ഫോര്‍ഡിന്റെ ഒദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. 1948ലാണ് ഫോര്‍ഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സ്, ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ളി ഡേവിഡ്സണ്‍ തുടങ്ങിയവര്‍ അടുത്ത കാലത്ത് ഇന്ത്യയില്‍നിന്ന് പിന്മാറിയിരുന്നു. ഹാര്‍ളി ഡേവിഡ്സണ്‍ ഹീറോയുമായി സഹകരിച്ച് വില്‍പ്പന തുടരുന്നുണ്ട്.