ചൂടുപിടിച്ച തെരഞ്ഞെടുപ്പുപ്രചാരണങ്ങള്‍ക്കിടെ സുരേഷ്ഗോപി അവധിയെടുത്തു കുടുംബകാര്യങ്ങളിലേക്കു മടങ്ങിയതില്‍ പ്രവർത്തകർക്കിടയില്‍ അതൃപ്തി. പാർട്ടിയുടെ ജില്ലാ നേതൃത്വം നേരത്തേ നിശ്ചയിച്ച പൊതുപരിപാടികള്‍ ഒഴിവാക്കിയാണ് സുരേഷ്ഗോപി തിരുവനന്തപുരത്തേക്കു മടങ്ങിയത്. 23നു തിരിച്ചെത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും നേരിട്ടു നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മണ്ഡലമാണ് തൃശ്ശൂർ. സംസ്ഥാനത്ത് ബിജെപി ഏറ്റവും അധികം സാധ്യത പുലർത്തുന്ന മണ്ഡലവും തൃശ്ശൂർ തന്നെയാണ് എന്നാണ് വിലയിരുത്തൽ. ബിജെപിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ ആവില്ല എന്ന് വിവിധ സർവ്വേ ഫലങ്ങൾ പ്രവചിക്കുമ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടം ആണ് മണ്ഡലത്തിൽ നടക്കുന്നതെന്നും ഇതേ സർവ്വേകൾ തന്നെ വ്യക്തമാക്കുന്നുണ്ട്.
പ്രചരണത്തിനിടയിൽ തുടർച്ചയായ വിവാദങ്ങൾ ഉയരുമ്പോഴും സാധാരണ ജനങ്ങൾക്കിടയിൽ സുരേഷ് ഗോപിക്ക് അനുകൂലമായ വികാരം നിലനിൽക്കുന്നു എന്നാണ് പൊതുവിലയിരുത്തൽ. ഒരു സീറ്റിൽ ഒരു തവണത്തേക്ക് ബിജെപിക്ക് ഒരു അവസരം കൊടുത്താൽ എന്ത് സംഭവിക്കും എന്നറിയാനുള്ള ആകാംക്ഷയും ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. രാജ്യത്തെ തുടർച്ചയായ മൂന്നാം വട്ടവും നരേന്ദ്രമോദി അധികാരത്തിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പായ തിരഞ്ഞെടുപ്പിൽ ഒരു പരീക്ഷണം നടത്താൻ തൃശൂർ തയ്യാറാകാനുള്ള സാധ്യതകളാണ് കൂടുതൽ.